അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര എന്ത് കൊണ്ടും ടീമിന് നിർണായകമാണ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യൻ മോഹം പൊലിഞ്ഞതോടെ ഇതിന് ശേഷമുള്ള ആദ്യ പരമ്പരയിൽ വിജയം നേടി ടെസ്‌റ്റ് ക്രിക്കറ്റിലെ ആധിപത്യം തിരിച്ചുപിടിക്കുകയാവും അവരുടെ ലക്ഷ്യം. ഇതുവരെയും അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ തന്നെ താരങ്ങൾ എല്ലാവരും തന്നെ വളരെ പ്രതീക്ഷയിലാണ്.
എന്നാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യ എ ടീമിൽ വമ്പൻ സർപ്രൈസുകളാണ് ഉണ്ടായിരുന്നത്. ശ്രദ്ധേയമായ ചില മാറ്റങ്ങളുമായാണ് ഈ ടീമിനെ ബിസിസിഐ ഒരുക്കിയിരിക്കുന്നത്. അപ്രതീക്ഷിത പേരുകൾ ഉൾപ്പെടുത്തിയും ചില പേരുകൾ ഒഴിവാക്കിയും ഒക്കെയാണ് അവർ ടീം ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ നായക പദവിയിൽ ഉൾപ്പെടെ കാര്യമായ മാറ്റങ്ങൾക്കും കളമൊരുങ്ങിയിട്ടുണ്ട്.

നിലവിൽ പ്രഖ്യാപിച്ച സ്‌ക്വാഡ് അനുസരിച്ച് ചില നിർണായക മാറ്റങ്ങൾ ബിസിസിഐ വരുത്തിയിട്ടുണ്ട്. യുവതാരം ഇഷാൻ കിഷൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. സീനിയർ ടീമിൽ ഇടം പിടിക്കുമെന്ന് കരുതുന്ന യശസ്വി ജയ്‌സ്വാൾ, ഗിൽ എന്നിവരും ഇക്കുറി എ ടീമിനൊപ്പം ചേർന്നേക്കും. ഇത്തവണ ഇംഗ്ലണ്ടിലെ സീനിയർ ടീമിൽ കളിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന വേറെ ഒരുപിടി താരങ്ങളും എ ടീമിന്റെ ഭാഗമായിട്ടുണ്ട്.
എന്നാൽ ശ്രേയസ് അയ്യർക്ക് ടീമിൽ ഇടം നൽകിയിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇക്കുറി ഇംഗ്ലണ്ട് പരമ്പരയിൽ ശ്രേയസിനെ കൂടി ഉൾപ്പെടുത്തുമെന്നും അതിന് മുന്നോടിയായി എ ടീമിന്റെ പരമ്പരയിൽ താരം കളിക്കുമെന്നുമാണ് കരുതിയിരുന്നത്. പക്ഷേ ഈ പ്രതീക്ഷകളെ ഒന്നാകെ അസ്ഥാനത്താക്കിയാണ് അയ്യർക്ക് ടീമിൽ സ്ഥാനം നൽകാതിരുന്നത്.
ആഭ്യന്തര പരമ്പരകളിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ശാർദൂൽ താക്കൂർ എ ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ബോർഡർ ഗവാസ്‌കർ പരമ്പരയിൽ കളിയ്ക്കാൻ കഴിയാതിരുന്ന സർഫറാസ് ഖാൻ എ ടീമിൽ ഇടം നേടിയിട്ടുണ്ട്. ട്രിപ്പിൾ സെഞ്ചൂറിയൻ കരുൺ നായരും നിതീഷ് കുമാർ റെഡ്‌ഡിയും ടീമിലുണ്ട്.
നിലവിൽ ഇരുപതംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ തന്നെ ഗിൽ, സായി സുദർശൻ എന്നിവർ ആദ്യ മത്സരത്തിന് ശേഷമാണ് എത്തുക. ഐപിഎൽ അവസാനിച്ച ശേഷമേ ഇവർ ടീമിനൊപ്പം ചേരുകയുള്ളൂ. ഈ സാഹചര്യത്തെ മികച്ച ഇലവൻ എന്ന് പറയുമ്പോൾ ഇവരെ കൂടി ഉൾപ്പെടുത്തി മാത്രമേ സാധ്യമാവുകയുള്ളൂ.
ഇന്ത്യൻ എ ടീം: മികച്ച ഇലവൻ
നിലവിലെ സാഹചര്യത്തിൽ എ ടീം ആണെങ്കിൽ പോലും ഇംഗ്ലണ്ട് പോലെയുള്ള വിദേശ പിച്ചുകളിൽ കളിച്ചു ശീലമുള്ള താരങ്ങളെ ഉൾപ്പെടുത്തുന്നതാവും ഏറ്റവും ഉചിതം. അങ്ങനെ നോക്കുമ്പോൾ ഇക്കുറി ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ച താരങ്ങളെയും പരിചയ സമ്പത്തുള്ളവരെയും ഒരുമിച്ച് ചേർത്ത ശേഷമുള്ള ഇലവൻ ആയിരിക്കും ഇക്കാര്യത്തിൽ ഏറ്റവും നല്ലത്.
ഓപ്പണിംഗിൽ അഭിമന്യു ഈശ്വരനൊപ്പം യശസ്വി ജയ്‌സ്വാളിനെയാവും ഇറക്കുക. നായകനും അഭിമന്യു ആയിരിക്കുമെന്ന് ഉറപ്പാണ്. ഗിൽ തിരിച്ചെത്തിയാൽ മൂന്നാം നമ്പറിൽ താരം ആയിരിക്കും ബാറ്റ് വീശുക. ശ്രേയസ് ഇല്ലാത്ത സാഹചര്യത്തിൽ സായി സുദർശൻ നാലാം നമ്പറിലും കരുൺ നായർ അഞ്ചാം നമ്പറിലും ബാറ്റ് വീശും. വൈസ് ക്യാപ്റ്റനായി ധ്രുവ് ജുറേൽ എത്തും. ഏഴാം നമ്പറിൽ നിതീഷ് കുമാർ റെഡ്‌ഡി ആയിരിക്കും എത്തുക.
ശാർദൂൽ താക്കൂർ, ഹർഷിത് റാണ, തനുഷ് കൊടിയൻ, ഹർഷ് ദുബായ് എന്നിവരായിരിക്കും ബൗളിങ് യൂണിറ്റിനെ നയിക്കുക. ഈ സാഹചര്യത്തിൽ സർഫറാസ് ഖാൻ, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഇഷാൻ കിഷൻ, ആകാശ് ദീപ് എന്നിവർ ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടി വരും. ഗില്ലും സായി സുദർശനും ഇല്ലെങ്കിൽ ആ സ്ഥാനത്തേക്ക് ഇഷാനെയും ഋതുരാജിനെയും പരിഗണിക്കാവുന്നതാണ്.
ഇന്ത്യ എ ടീം മികച്ച ഇലവൻ: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഗിൽ, സായ് സുദർശൻ, കരുൺ നായർ, ധ്രുവ് ജുറേൽ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാർ റെഡ്‌ഡി, ശാർദൂൽ താക്കൂർ, ഹർഷിത് റാണ, തനുഷ് കൊടിയൻ, ഹർഷ് ദുബൈ.