ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ അത്ഭുതമായി മാറിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ (RR) വൈഭവ് സൂര്യവംശി. ആർസിബിക്കെതിരായ മത്സരത്തിൽ ഭുവനേശ്വർ കുമാറും ജോഷ് ഹാസൽവുഡും നയിച്ച പേസ് നിരയെ കശാപ്പ് ചെയ്ത സൂര്യവംശി, 300 സ്ട്രൈക്ക് റേറ്റിലാണ് 78 റൺസ് അടിച്ചുകൂട്ടിയത്. തന്റെ പ്രായത്തേക്കാൾ മുതിർന്ന പക്വത ബാറ്റിംഗിൽ കാണിക്കുന്ന സൂര്യവംശിയെ പുകഴ്ത്താൻ ഭുവനേശ്വർ കുമാറിന് മടിയുണ്ടായില്ല.
IPL 2026: ധോണിയോ സഞ്ജുവോ അല്ല, ബ്രെവിസിന് സമയം ചെലവഴിക്കാൻ കൂടുതൽ ഇഷ്ടം ഈ സിഎസ്കെ താരങ്ങൾ
"ഇവൻ സ്ലോഗ് ചെയ്യുകയല്ല, ക്ലാസ് ഷോട്ടുകളാണ് പായിക്കുന്നത്!"
മത്സരശേഷം സംസാരിച്ച ഭുവനേശ്വർ കുമാർ സൂര്യവംശിയുടെ ബാറ്റിംഗ് ശൈലിയെ വിശേഷിപ്പിച്ചത് ഇങ്ങനെ: "ഇതൊരു ടി20 മത്സരമാണ്. അവന് 15 വയസ്സേയുള്ളൂ എന്നത് സത്യമാണ്, പക്ഷേ അവൻ ബാറ്റ് ചെയ്യുന്നത് വളരെ പക്വതയോടെയാണ്. സ്ലോഗ് ചെയ്യുന്നതിന് പകരം കൃത്യമായ ക്രിക്കറ്റിംഗ് ഷോട്ടുകളാണ് അവൻ കളിക്കുന്നത്. ഒരു 15 വയസ്സുകാരന് ഇത്രയും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിയുമെങ്കിൽ അത് പ്രശംസിക്കപ്പെടേണ്ടതാണ്. ഞങ്ങളെ തല്ലിച്ചതയ്ക്കുകയാണെന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നിയില്ല, മറിച്ച് മനോഹരമായ ബാറ്റിംഗാണ് അവൻ കാഴ്ചവെച്ചത്."
സൂര്യവംശിയുടെ ബാറ്റിംഗ് പവർപ്ലേയിൽ തന്നെ ആർസിബിയുടെ കൈയിൽ നിന്ന് മത്സരം തട്ടിയെടുത്തുവെന്നും ഭുവനേശ്വർ സമ്മതിച്ചു.

ഓറഞ്ച് ക്യാപ്പുമായി സൂര്യവംശി മുന്നോട്ട്!
യശസ്വി ജയ്‌സ്വാളിനെ മറികടന്ന് ഐപിഎൽ 2026-ലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുകൻ. നായകൻ രജത് പാട്ടിദാറിന്റെ (63) മികവിൽ ആർസിബി മികച്ച സ്കോർ ഉയർത്തിയെങ്കിലും ധ്രുവ് ജുറലിന്റെ ഫിനിഷിംഗും സൂര്യവംശിയുടെ തകർപ്പൻ തുടക്കവും രാജസ്ഥാനെ 19-ാം ഓവറിൽ വിജയതീരത്ത് എത്തിച്ചു.
സൂര്യവംശിയെ പുകഴ്ത്തി നിരവധി താരങ്ങൾ രംഗത്തെത്തി. മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ ആയിരുന്നു അതിൽ മറ്റൊരാൾ. ഈ ബാലൻ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ തുടങ്ങുന്ന സമയം മറ്റ് ടീമുകൾ കൂടുതൽ ജാഗരൂഗരായിരിക്കും. ഇവനെതിരെ എത്തരത്തിലുള്ള സ്ട്രാറ്റജി പുറത്തെടുക്കണം എന്നവർ തല പുകഞ്ഞ് ആലോചിക്കും. പക്ഷെ, സത്യം എന്തെന്നാൽ, അവനെതിരെ സ്ട്രാറ്റജി ഉണ്ടാക്കുക അസാധ്യമാണ് എന്നായിരുന്നു നാസർ ഹുസൈൻ പറഞ്ഞത്.
ഇന്ത്യ ഒരു വജ്രത്തെ കണ്ടെത്തി. ഇനിയൊരിക്കലും ആരും ഈ കൊഹിനൂറിനെ ഇവിടെ നിന്നും കൊണ്ടുപോകില്ല എന്നായിരുന്നു ഹർഷ ബോഗ്ലെ വൈഭവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് പറഞ്ഞത്. ഇത്രയെല്ലാം വാഴ്ത്തുപാട്ടുകൾ തനിക്കായി പിറക്കുന്നുണ്ടെങ്കിലും വൈഭവ് വളരെ കൂളാണ്. താൻ പന്ത് എറിയുന്ന ബൗളറെ ശ്രദ്ധിക്കാറില്ലെന്നും എങ്ങനെയാണോ പന്ത് വരുന്നത, അങ്ങനെയാണ് താൻ അപ്രോച്ച് ചെയ്യുന്നത് എന്നായിരുന്നു വൈഭവിന്റെ മറുപടി. കഴിഞ്ഞ ദിവസം നടന്ന ആർസിബിക്കെതിരായ മത്സരത്തിൽ വെറും 18 ഓവറിലാണ് 202 എന്ന കൂറ്റൻ ടാർഗറ്റ് രാജസ്ഥാൻ മറികടന്നത്. വൈഭവിന്റെ 26 പന്തിൽ നിന്നുമുള്ള 78 റൺസ് അല്ലാതെ 43 പന്തുകളിൽ നിന്നും പുറത്താകാതെ 81 റൺസെടുത്ത ദ്രുവ് ജുറേലും ടീമിന്റെ വിജയശിൽപികളിൽ ഒരാളായി.