രവി ശാസ്ത്രി ഒറ്റയ്ക്കല്ല
രവി ശാസ്ത്രിക്ക് പുറമെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗര്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരുടെയും കരാര്‍ കാലാവധി അവസാനിക്കാനിരിക്കുകയാണ്. ലോകകപ്പോടെ കാലാവധി അവസാനിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി 45 ദിവസത്തേക്ക് ഇവരുടെ കരാര്‍ നീട്ടി ബിസിസിഐ നല്‍കുകയാണുണ്ടായത്.
വീണ്ടും അപേക്ഷിക്കാം
ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്തംബര്‍ മൂന്നുവരെയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനം. എന്തായാലും നിലവിലെ പരിശീലകര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതേസമയം, ഇന്ത്യന്‍ ടീമിന് പുതിയ ട്രെയിനറെയും ഫിസിയോയെയും ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ലോകകപ്പ് സെമിയില്‍ ന്യൂസിലാന്റിനോട് തോറ്റു പുറത്തായ സാഹചര്യത്തില്‍ ശങ്കര്‍ ബാസു (ട്രെയിനര്‍), പാട്രിക്ക് ഫാര്‍ഹാര്‍ട്ട് (ഫിസിയോ) എന്നിവര്‍ തല്‍സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ സീരീസ്
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ ഇന്ത്യാ — ദക്ഷിണാഫ്രിക്ക സീരീസിന് തുടക്കമാവും. 2017 -ല്‍ അനില്‍ കുംബ്ലൈ ഒഴിച്ചിട്ട മുഖ്യ പരിശീലക സ്ഥാനത്തേക്കാണ് രവി ശാസ്ത്രി കടന്നുവന്നത്. വിവാദ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കാലാവധി തീരും മുന്‍പേ കുംബ്ലൈയുടെ കരാര്‍ അവസാനിക്കുകയായിരുന്നു.
രവി ശാസ്ത്രിയുടെ നേട്ടങ്ങളും കോട്ടങ്ങളും
2014 ഓഗസ്റ്റ് മുതല്‍ 2016 ജൂണ്‍ വരെ ബിസിസിഐ ഡയറക്ടര്‍ പദവി രവി ശാസ്ത്രി വഹിച്ചിട്ടുണ്ട്. ശേഷമാണ് പരിശീലകന്റെ കുപ്പായം ശാസ്ത്രി അണിയുന്നത്. രവി ശാസ്ത്രിക്ക് കീഴില്‍ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണ്ണമെന്റുകള്‍ ഇന്ത്യ വിജയിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര തൂത്തുവാരിയ ചരിത്രം രവി ശാസ്ത്രിയുടെ കരിയറിലെ നിര്‍ണായക നേട്ടമാണ്.
സുതാര്യമായ നിയമനം
അടുത്ത രണ്ടുദിവസത്തിനകം പുതിയ പരിശീലകര്‍ക്കായുള്ള അപേക്ഷ സ്വീകരിക്കുന്ന വിവരം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ബിസിസിഐ അറിയിക്കും. മുഖ്യ പരിശീലകന്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്ക് പുറമെ പുതിയ ടീം മാനേജറെയും കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ തമിഴ്‌നാട് നായകന്‍ സുനില്‍ സുബ്രമണ്യനായിരുന്നു ഇതുവരെ ടീം മാനേജര്‍. 2017 -ല്‍ ഒരുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് സുബ്രമണ്യന്‍ ടീം മാനേജര്‍ ചുമതലയേറ്റത്. പിന്നീട് ഇദ്ദേഹത്തിന് ബിസിസിഐ കരാര്‍ നീട്ടി നല്‍കി. ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ടീം മാനേജര്‍ നിയമനം ബിസിസിഐ സുതാര്യമാക്കുന്നത്.