മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ ബിസിസിഐ ഇന്നു പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴു മണിക്ക് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടെ ആഭിമുഖ്യത്തില്‍ ബിസിസിഐ പത്രസമ്മേളനം നടത്തി പുതിയ മുഖ്യ പരിശീലകനാരെന്ന് അറിയിക്കും.
കപില്‍ ദേവിനൊപ്പം സമിതി അംഗങ്ങളായ അന്‍ഷുമാന്‍ ഗെയ്ക്‌വാദും ശാന്ത രംഗസ്വാമിയും പത്രസമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പുതിയ പരിശീലകന്റെ പേര് ബിസിസിഐ പുറത്തുവിടുകയുള്ളൂ. നേരത്തെ രവി ശാസ്ത്രിയുള്‍പ്പെടെ ആറു പേരുടെ ചുരുക്കപ്പട്ടിക ഉപദേശക സമിതി തയ്യാറാക്കിയിരുന്നു.
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പോടെ രവി ശാസ്ത്രി, ഭരത് അരുണ്‍, സഞ്ജയ് ബംഗാര്‍, ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ വിന്‍ഡീസ് പര്യടനം കണക്കിലെടുത്ത് 45 ദിവസത്തേക്ക് കൂടി ഇവര്‍ക്ക് ബിസിസിഐ കരാര്‍ നീട്ടി നല്‍കി.
നിലവില്‍ ബിസിസിഐ ആസ്ഥാനത്ത് ചുരുക്കപ്പട്ടികയിലുള്ള ആറു പേരുമായും ഉപദേശക സമിതി അവസാനവട്ട അഭിമുഖം നടത്തിക്കൊണ്ടിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിങ്ങാണ് കപില്‍ ദേവും സംഘവുമായി ആദ്യം അഭിമുഖത്തിനിരുന്നത്. ലാല്‍ചന്ദ് രജ്പൂത്, മൈക്ക് ഹെസന്‍ എന്നിവരും അഭിമുഖത്തിനായി ബിസിസിഐ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതേസമയം, സ്‌കൈപ്പ് മുഖേനയാണ് ടോം മൂഡി, ഫില്‍ സിമ്മണ്‍സ്, രവി ശാസ്ത്രി എന്നിവരുമായി ഉപദേശക സമിതി അഭിമുഖം നടത്തുക.
പുതിയ പരിശീലകനുമായി അടുത്ത രണ്ടുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിടാനാണ് ബിസിസിഐയുടെ തീരുമാനം. 2021 ട്വന്റി-20 ലോകകപ്പോടെ കരാര്‍ അവസാനിക്കും. എംസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള മുതിര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയ്ക്കാണ് ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകരെ കണ്ടെത്താനുള്ള ചുമതല. ഇവര്‍ക്കും രണ്ടു വര്‍ഷത്തേക്ക് മാത്രമേ കരാര്‍ ലഭിക്കുകയുള്ളൂ.
നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ രവി ശാസ്ത്രിക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഐസിസി ടൂര്‍ണ്ണമെന്റുകള്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ശാസ്ത്രിക്ക് കീഴില്‍ ടീം വളരെയേറെ മികവു കാട്ടിയെന്നാണ് പൊതു വിലയിരുത്തല്‍.
ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇന്ത്യ കുറിച്ച ഐതിഹാസിക പരമ്പര ജയങ്ങള്‍ ശാസ്ത്രിക്ക് മുതല്‍ക്കൂട്ടാവും. സെമിയില്‍ പുറത്തായെങ്കിലും ലോകകപ്പില്‍ ടീം ഇന്ത്യ നടത്തിയ പ്രകടനവും ശാസ്ത്രിയുടെ നേട്ടമായാണ് ബോര്‍ഡ് കണക്കാക്കുന്നത്. പരിശീലകനായി രവി ശാസ്ത്രി തുടരുന്നതാണ് തനിക്കും താരങ്ങള്‍ക്കും താത്പര്യമെന്ന് വിന്‍ഡീസ് പര്യടനത്തിന് തൊട്ടുമുന്‍പ് നായകന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു.