ഐപിഎൽ താരങ്ങളുടെ 'ഗേൾഫ്രണ്ട് കൾച്ചറിന്' തടയിടാൻ ബിസിസിഐ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു. ടീമിനുള്ളിലെ രഹസ്യങ്ങൾ പുറത്തുപോകാനുള്ള സാധ്യത വർദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു മുൻകരുതൽ നടപടിയുമായി ബോർഡ് മുന്നോട്ട് പോകുന്നത്. വലിയ പിഴവുകൾ സംഭവിക്കുന്നതിന് മുൻപ് തന്നെ കാര്യങ്ങൾ നിയന്ത്രണത്തിലാക്കാനാണ് അധികൃതരുടെ തീരുമാനം.
ഭാര്യമാർക്ക് ഇളവ്; സുഹൃത്തുക്കൾക്ക് നിയന്ത്രണം
കളിക്കാർക്കൊപ്പം ഹോട്ടലുകളിൽ ഭാര്യമാരും കുടുംബാംഗങ്ങളും താമസിക്കുന്നതിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ഗേൾഫ്രണ്ട്സിന്റെ കാര്യത്തിൽ കൂടുതൽ ഗൗരവകരമായ ചർച്ചകൾ ആവശ്യമാണെന്നും വരാനിരിക്കുന്ന മീറ്റിംഗിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ബിസിസിഐ കൂട്ടിച്ചേർത്തു. താരങ്ങളുടെ പെൺസുഹൃത്തുക്കൾക്ക് ഹോട്ടലുകളിൽ താമസിക്കാൻ അനുമതി നൽകണോ എന്ന കാര്യത്തിൽ അടുത്ത ഐപിഎൽ സീസൺ മുതൽ കൃത്യമായ നിയമങ്ങൾ നിലവിൽ വരും.

ഇന്ത്യൻ ടീമിനും ബാധകമാകുമോ?
നിലവിൽ ഐപിഎൽ സീസണിലേക്കാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ ഈ കർശന നിയമങ്ങൾ ഇന്ത്യൻ ദേശീയ ടീമിനും ബാധകമാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഐപിഎൽ 2026 പ്ലേഓഫ് പോരാട്ടം കടുത്തിരിക്കെ പുറത്തുവന്ന ഈ റിപ്പോർട്ട് ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് ഓരോ മത്സരവും നോക്കൗട്ടായി മാറുന്ന ഈ ഘട്ടത്തിൽ താരങ്ങളുടെ ശ്രദ്ധ പൂർണ്ണമായും കളിക്കളത്തിൽ ഉറപ്പിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം പഞ്ചാബ് ഗുജറാത്തിനോട് തോറ്റതോടെ പ്ലേ ഓഫ് ചിത്രം കുറച്ചുകൂടി കടുത്തിരിക്കുകയാണ്. എങ്കിലും, യോഗ്യതാ പോരാട്ടത്തിൽ ഇപ്പോൾ ഏറ്റവും മുൻതൂക്കമുള്ളത് പഞ്ചാബ് കിംഗ്‌സിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനുമാണ്. പഞ്ചാബിന് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ നിന്ന് വെറും 2 വിജയങ്ങൾ മാത്രം മതി. ആർസിബിയുടെ അവസ്ഥയും സമാനമാണ്; 5 കളികളിൽ 2 ജയം നേടിയാൽ അവർക്ക് 16 പോയിന്റിലെത്താം. സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്ക് ഇനി 4 മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്, ഇതിൽ രണ്ടെണ്ണം ജയിച്ചാൽ ഇവർക്കും പ്ലേഓഫ് ഉറപ്പിക്കാം.
അഗ്നിപരീക്ഷയിൽ ചെന്നൈയും മുംബൈയും
ആരാധകരെ ആശങ്കയിലാഴ്ത്തുന്നത് കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെയും മുംബൈ ഇന്ത്യൻസിന്റെയും അവസ്ഥയാണ്. സിഎസ്കെയ്ക്ക് ഇനി ശേഷിക്കുന്ന 5 മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയിച്ചാലേ പ്ലേഓഫ് ഉറപ്പുള്ളൂ. മുംബൈ ഇന്ത്യൻസിന്റെ കാര്യം അതിലും കഷ്ടമാണ്; അവർക്ക് ബാക്കിയുള്ള 5 മത്സരങ്ങളും ജയിച്ചാൽ പോലും പരമാവധി 14 പോയിന്റിൽ മാത്രമേ എത്താൻ സാധിക്കൂ. അതുകൊണ്ട് തന്നെ സ്വന്തം വിജയങ്ങൾക്കൊപ്പം മറ്റ് ടീമുകളുടെ തോൽവിക്കായി കൂടി മുംബൈയ്ക്ക് പ്രാർത്ഥിക്കേണ്ടി വരും.
ഇന്ന് നടക്കുന്ന മുംബൈ ലക്നൗ മത്സരത്തിന്റെ ഫലം ഇരു ടീമുകൾക്കും നിർണായകമാണ്. ഈ മത്സരത്തിൽ തോറ്റാൽ ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ മറക്കാം.