മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായ രവി ശാസ്ത്രിക്ക് ബി സി സി ഐ നല്‍കുന്നത് റെക്കോര്‍ഡ് പ്രതിഫലം. ഒരു വര്‍ഷം ഏതാണ്ട് എട്ട് കോടി രൂപയ്ക്കാണ് രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചായി പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കോച്ചായിരുന്ന അനില്‍ കുംബ്ലെ വാങ്ങിയിരുന്നതിലും എത്രയോ കൂടുതല്‍ ആണ് ഇത്. 6.5 കോടി രൂപയായിരുന്നു അനിൽ കുംബ്ലെയുടെ വാർഷിക ശമ്പളം.
സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയെ ഇന്ത്യയുടെ കോച്ചായി തിരഞ്ഞെടുത്തത്. ശാസ്ത്രിയുടെ ശമ്പളത്തിന്റെ കാര്യത്തിലും ഉപദേശക സമിതി അംഗങ്ങൾക്ക് ഒരേ അഭിപ്രായമായിരുന്നു എന്നും റിപ്പോർട്ട് പറയുന്നു. ബി സി സി സി ഐ ഇന്ത്യൻ പരിശീലകന് നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്.

പരിശീലകനായി തുടരുന്നതിന് ഇപ്പോൾ ശാസ്ത്രി വാങ്ങുന്ന അതേ തുകയാണ് അനിൽ കുംബ്ലെ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിന് പിന്നാലെയാണ് അനിൽ കംബ്ലെ രാജിവെച്ചത്. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കുംബ്ലെ രാജിവെച്ചത്. കുംബ്ലെയുടെ രാജിയെത്തുടർന്നാണ് ബി സി സി ഐ രവി ശാസ്ത്രിയെ കോച്ചായി നിയമിച്ചത്.
രവി ശാസ്ത്രി മുഖ്യ പരിശീലകനാകുമ്പോൾ ഇന്ത്യൻ ടീമിനൊപ്പം സഞ്ജയ് ബംഗാറും ഭരത് അരുണും കോച്ചിങ് യൂണിറ്റിൽ ഉണ്ടാകും. സഞ്ജയ് ബംഗാർ ബാറ്റിംഗ് കോച്ചും ഭരത് അരുൺ ബൗളിംഗ് കോച്ചുമാണ്. ആർ ശ്രീധറാണ് ടീമിന്റെ ഫീൽഡിങ് കോച്ച്. ഇവർ മൂന്ന് പേര്‌ക്കും 2 കോടിക്കും 3 കോടിക്കും ഇടയിൽ വാർഷിക പ്രതിഫലം ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ.