ചോദിക്കുന്നത് ജീവിതം
തന്റെ ജീവിത മാർഗം തിരിച്ചുതരാനാണ് താൻ ആവശ്യപ്പെടുന്നത്. ബി സി സി ഐയോട് താൻ യാചിക്കുകയല്ല ചെയ്യുന്നത് - രോഷാകുലനായ ശ്രീശാന്ത് ട്വിറ്ററിൽ എഴുതി. നിങ്ങൾ ദൈവത്തിനെക്കാൾ വലിയ ആളുകളല്ല. ഞാനിനിയും കളിക്കുമോ.. ഒരു പിടി ചോദ്യചഹ്നങ്ങൾ നിരത്തി ശ്രീശാന്ത് എഴുതി.
ഇനി എന്ത് ചെയ്യാൻ കഴിയും
കമോൺ ബി സി സി ഐ, പല വട്ടം നിരപരാധി എന്ന് തെളിയിക്കപ്പെട്ട ഒരാൾക്കെതിരെ ഇതിലും മോശമായി നിങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക. എന്തിനാണ് നിങ്ങളിത് ചെയ്യുന്നത് എന്ന് അറിയില്ല - മൈക്രോ ബ്ലോഗിങ് സൈറ്റിലെ മറ്റൊരു ട്വീറ്റിൽ ശ്രീശാന്ത് പറഞ്ഞു.
താൻ വീണ്ടും കളിക്കും
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും വീണ്ടും ക്രിക്കറ്റ് കളിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ശ്രീശാന്ത് ഇപ്പോഴും. ഒത്തുകളി കേസിൽ വിലക്ക് നേരിടേണ്ടി വന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യവും ശ്രീശാന്തിന്റെ പക്കലുണ്ട്.
വിട്ടുകൊടുക്കാതെ ബിസിസിഐ
ശ്രീശാന്തിനെതിരായ വിലക്ക് നീക്കിയ ഹൈക്കോടതി ഉത്തരവ് വകവെച്ചുകൊടുക്കാന്‍ ബി സി സി ഐ തയ്യാറല്ല എന്ന് തന്നെയാണ് അറിയുന്നത്. കേരളാ ഹൈക്കോടതി വിധിക്കെതിരേ ബി സി സി ഐ അപ്പീല്‍ നല്‍കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിലാണ് ബി സി സി ഐ അപ്പീൽ പോകുക.
ഒത്തുകളി വെച്ചുപൊറുപ്പിക്കില്ല
പാട്യാല കോടതിയും കേരള ഹൈക്കോടതിയും മറിച്ചു പറഞ്ഞിട്ടും ശ്രീശാന്ത് ഒത്തുകളിച്ചു എന്ന് തന്നെയാണ് ബി സി സി ഐ ഇപ്പോഴും കരുതുന്നത്. ബി സി സി ഐക്ക് ഒത്തുകളിയെ വെച്ചുപൊറുപ്പിക്കാനാവില്ല, ശ്രീശാന്ത് ഒരു ദയയും അര്‍ഹിക്കുന്നില്ല എന്നൊക്കെയാണ് ബി സി സി ഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാർത്താ ഏജൻസിയോട് പറഞ്ഞത്.
ഒത്തുകളിക്കേസ് ഇങ്ങനെ
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐ പി എല്‍ 2013 സീസണില്‍ കളിക്കുമ്പോള്‍ ശ്രീശാന്ത് ഒത്തുകളിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ദില്ലി പോലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. ബി സി സി ഐ ആജീവനാന്തം വിലക്കുകയും ചെയ്തു. പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി.
വിലക്ക് മാറ്റാതെ ബി സി സി ഐ
എന്നാല്‍ ശ്രീശാന്തിന്‍റെ വിലക്ക് പിൻവലിക്കാൻ ബി സി സി ഐ തയ്യാറായില്ല. സ്കോട്ലാൻഡ് ക്ലബിന് വേണ്ടി കളിക്കാൻ അടുത്തിടെ അനുമതി ചോദിച്ചെങ്കിലും ശ്രീശാന്തിന് അത് പോലും ബി സി സി ഐ നൽകിയില്ല. ഇതേ തുടര്‍ന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.