മുംബൈ: ഒരിക്കല്‍ക്കൂടി ബിസിസിഐ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. സെപ്തംബര്‍ 28 -ഓടെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒക്ടോബര്‍ 22 -നാണ് ബിസിസിഐയുടെ വാര്‍ഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും. നിലവില്‍ 38 അംഗങ്ങള്‍ക്ക് ബിസിസിഐ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശമുണ്ട്. എന്നാല്‍ ഇവരില്‍ 31 പേര്‍ക്ക് മാത്രമേ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം വോട്ടു ചെയ്യാന്‍ അവസരമുള്ളൂ. ബിസിസിഐയെ നിയന്ത്രിക്കുന്ന ഭരണസമിതിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം ക്രിക്കറ്റ് അസോസിയേഷനുകളെല്ലാം ഭരണഘടന ഭേദഗതി ചെയ്യാന്‍ ബാധ്യസ്തരാണ്. പക്ഷെ ഏഴു സംസ്ഥാനങ്ങള്‍ ഭരണഘടന പരിഷ്‌കരിക്കാന്‍ തയ്യാറായിരുന്നില്ല. എന്തായാലും ഇന്ന് ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ തീരുമാനിച്ചു. ഇനി അനിശ്ചിതത്വം നാലു ക്രിക്കറ്റ് അസോസിയേഷനുകളുടെ കാര്യത്തിലാണുള്ളത്. ഹരിയാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ തീരുമാനം അറിയിച്ചിട്ടില്ലെന്ന് ഭരണസമിതി തലവന്‍ വിനോദ് റായി വ്യക്തമാക്കി.
മുന്‍ മഹാരാഷ്ട്ര സംസ്ഥാന നിയമ കമ്മിഷണ്‍ ചെയര്‍മാന്‍ ഡിഎന്‍ ചൗധരിയെ ബിസിസിഐയുടെ തിരഞ്ഞെടുപ്പ് ഓഫീസറാവാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ബുധനാഴ്ച്ച ക്ഷണിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 2018 ജൂലായ് അഞ്ചിന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാടി ഡിഎന്‍ ചൗധരി ഈ ക്ഷണം നിരസിച്ചു. ചൗധരിയുടെ വാദം വസ്തുതാവിരുദ്ധമെന്നാണ് സംഭവത്തില്‍ വിനോദ് റായ് പ്രതികരിച്ചത്.