മുംബൈ: ഇന്ത്യാ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബിസിസിഐ ഉപേക്ഷിച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊറോണ ഭീതി കാരണം പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളും ഉപേക്ഷിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വെള്ളിയാഴ്ച്ച അറിയിച്ചു. മാര്‍ച്ച് 15 -ന് ലഖ്‌നൗവിലും മാര്‍ച്ച് 18 -ന് കൊല്‍ക്കത്തയിലുമായിരുന്നു മത്സരങ്ങള്‍ നിശ്ചയിച്ചത്. നേരത്തെ, ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ ഇരു ഏകദിനങ്ങളും സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിച്ചിരുന്നു. എന്നാല്‍ താരങ്ങളുടെ സുരക്ഷ കൂടി മാനിച്ച് പരമ്പര ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനമെടുത്തു.
ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഉടന്‍ ദില്ലിയില്‍ എത്തുമെന്നും ഏറ്റവും അടുത്ത വിമാനത്തിന് നാട്ടിലേക്ക് തിരിച്ചുപറക്കുമെന്നും ബിസിസിഐ വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. മൂന്നു ഏകദിന മത്സരങ്ങളായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 12 -ന് പരമ്പരയ്ക്ക് തുടക്കമായെങ്കിലും ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. ധര്‍മ്മശാല സ്റ്റേഡിയത്തില്‍ ഒരു പന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
Most Read: ഐപിഎല്‍ മുതല്‍ പ്രീമിയര്‍ ലീഗ് വരെ: കൊറോണ കാലത്തെ കായിക ലോകം — വിട്ടൊഴിയാതെ ആശങ്കകള്‍
കൊറോണ ഭീതി മുന്‍നിര്‍ത്തി ഐപിഎല്‍ ഉദ്ഘാടന തീയതിയും ഏപ്രില്‍ 15 -ലേക്ക് ബിസിസിഐ മാറ്റിയിട്ടുണ്ട്. ഏപ്രില്‍ 15 വരെ വിസാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐപിഎല്‍ തീയതി നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചത്. ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് ഏപ്രില്‍ 15 -ന് മുന്‍പ് ഇന്ത്യയിലെത്താന്‍ കഴിയില്ല.
കൊറോണ ആശങ്കയില്‍ ശ്രീലങ്കന്‍ പര്യടനം ഇടയ്ക്ക് വെച്ചു ഇംഗ്ലണ്ട് ടീമും ഉപേക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച കൊളംബോയില്‍ സന്നാഹമത്സരത്തിനിടെയാണ് താരങ്ങള്‍ ലണ്ടനിലേക്ക് തിരിച്ചുപോകുന്നതായി ടീം മാനേജ്‌മെന്റ് അറിയിച്ചത്. ഇതോടെ ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മില്‍ നിശ്ചയിച്ച രണ്ടു ടെസ്റ്റ് പരമ്പര അനിശ്ചിതത്വത്തിലായി. മാര്‍ച്ച് 19 -നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കേണ്ടത്. താരങ്ങളുടെ സുരക്ഷയാണ് ഈ ഘട്ടത്തില്‍ പ്രധാനമെന്ന് പര്യടനം അവസാനിപ്പിച്ചുകൊണ്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) വ്യക്തമാക്കി.
കൊറോണ ഭീതിയിൽ ഇതിഹാസങ്ങള്‍ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് റദ്ദു ചെയ്തതാണ് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന പ്രധാന സംഭവം. സച്ചിനും ലാറയും മുത്തയ്യ മുരളീധരനുമെല്ലാം കളിക്കുന്ന ട്വന്റി-20 പരമ്പര ജനപ്രീതി കയ്യടക്കവെയാണ് പുതിയ തീരുമാനം. കൊറോണ ഭീതി കാരണം ഏഷ്യാ ഇലവനും ലോക ഇലവനും തമ്മിലെ ട്വന്റി-20 പരമ്പര ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കഴിഞ്ഞദിവസം നീട്ടുകയുണ്ടായി.