മുംബൈ: മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന എംഎസ്‌കെ പ്രസാദിന് പിന്‍ഗാമിയായി സുനില്‍ ജോഷി ചുമതലയേല്‍ക്കും. സുനില്‍ ജോഷിക്കൊപ്പം മുന്‍ ഇന്ത്യന്‍ താരം ഹര്‍വീന്ദര്‍ സിങ്ങിനെയും അഖിലേന്ത്യാ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ബിസിസിഐ ബുധനാഴ്ച്ച തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തേക്കാണ് ഇരുവരുടെയും കരാര്‍.
അഞ്ചു അംഗങ്ങളാണ് ബിസിസിഐയുടെ ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. മറ്റംഗങ്ങളായ ദേവാംഗ് ഗാന്ധി, സരണ്‍ദീപ് സിങ്, ജതിന്‍ പരഞ്ജാപെ എന്നിവരുടെ കാലാവധി ഈ വര്‍ഷം പൂര്‍ത്തിയാകും. മദന്‍ ലാല്‍, രുദ്ര പ്രതാപ് സിങ്, സുലക്ഷന നായിക് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപേദശക സമിതിയാണ് സുനില്‍ ജോഷിയെയും ഹര്‍വീന്ദര്‍ സിങ്ങിനെയും സെലക്ഷന്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. നേരത്തെ, അഞ്ചു പേരുണ്ടായിരുന്നു ചുരുക്കപ്പട്ടികയില്‍. എന്നാല്‍ വെങ്കടേഷ് പ്രസാദും എല്‍ ശിവരാമകൃഷ്ണനും രാജേഷ് ചൗഹാനും സെലക്ഷന്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല.
അടുത്ത ഹോം പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുകയാണ് പുതിയ സെലക്ഷന്‍ കമ്മറ്റിക്ക് മുന്നിലെ പ്രധാന ദൗത്യം. മാര്‍ച്ച് 12 മുതല്‍ ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ആരംഭിക്കും. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യത്തെ മത്സരത്തിന് ധര്‍മ്മശാല വേദിയാകും. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക് ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തുമോയെന്ന കാര്യമാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
നേരത്തെ, ന്യൂസിലാൻഡ് പര്യടനത്തിൽ പാണ്ഡ്യ കളിക്കുമെന്ന് കരുതിയെങ്കിലും ശാരീരികക്ഷമത തെളിയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഡിവൈ പാട്ടിൽ ട്വന്റി-20 ടൂർണമെന്റിൽ തകർപ്പന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ ടീമിലേക്കുള്ള വാതിൽ ശക്തമായി മുട്ടിക്കഴിഞ്ഞു. പാണ്ഡ്യയുടെ വരവിൽ ശിവം ദൂബെയുടെ കാര്യമാകും അനിശ്ചിതത്വത്തിലാവുക. നിലവിൽ പാണ്ഡ്യെയുടെ പകരക്കാരനായാണ് ശിവം ദൂബെ ടീമിൽ കളിക്കുന്നത്. പരിക്കു ഭേദമായി കാത്തിരിക്കുന്ന ശിഖർ ധവാനും ഭുവനേശ്വർ കുമാറിനും പുതിയ സെലക്ഷൻ കമ്മിറ്റി അവസരം നൽകുമോയെന്ന് കണ്ടറിയണം.