
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയിലെ നിര്‍ണായക കളിയില്‍ ശ്രീലങ്കയെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് ഫൈനലില്‍ കടന്നു. കലാശക്കളിയില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമട്ടും. സെമി ഫൈനലിനു തുല്യമായ അവസാന പൂള്‍ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക ഏഴു വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. കുശാല്‍ പെരേര (61), തിസാര പെരേര (58) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലങ്കയെ മാന്യമായ സ്‌കോറിലെത്തിച്ചത്.
മറുപടി ബാറ്റിങില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ലങ്ക ജയത്തിനായി പൊരുതിനോക്കിയെങ്കിലും ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ തലകുനിക്കുകയായിരുന്നു. ഒരു പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന് ബംഗ്ലാദേശ് ജയം പൊരുതി നേടി. 42 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സെടുത്ത ഓപ്പണര്‍ തമീം ഇഖ്ബാലാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. എന്നാല്‍ ടീമിന്റെ യഥാര്‍ഥ ഹീറോ മഹമ്മൂദുള്ളയായിരുന്നു. ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും മഹമ്മൂദുള്ള പതറിയില്ല. വെറും 18 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 43 റണ്‍സാണ് താരം നേടിയത്.

നേരത്തേ 40 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് 61 റണ്‍സോടെ കുശാല്‍ ലങ്കയുടെ ടോപ്‌സ്‌കോററായത്. 37 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് പെരേര 58 റണ്‍സ് അടിച്ചെടുത്തത്. ലങ്കന്‍ നിരയില്‍ മറ്റള്ളവര്‍ക്കൊന്നും 15 റണ്‍സ് പോലും തികയ്ക്കാനായില്ല. 11 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് രണ്ടക്ക സ്‌കോര്‍ നേടിയ ഏകതാരം.
പരിക്കുമൂലം നേരത്തേ പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബ് അല്‍ ഹസന്‍ ഈ മല്‍സരത്തിലൂടം ബംഗ്ലാ നിരയില്‍ തിരിച്ചെത്തി. രണ്ടോവര്‍ ബൗള്‍ ചെയ്ത ഷാക്കിബ് ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. രണ്ടു വിക്കറ്റെടുത്ത മുസ്തഫിസുര്‍ റഹമാനാണ് ബംഗ്ലാ ബൗളിങ് നിരയില്‍ മിന്നിയത്.