ദില്ലി: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റത് അമ്പയറുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്നാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അമ്പയര്‍മാര്‍ ശരിയായ തീരുമാനമാണ് എടുത്തിരുന്നത് എങ്കില്‍ ഇന്ത്യ ജയിക്കില്ലായിരുന്നെന്ന് അവര്‍ പറഞ്ഞു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് തോറ്റ് നാട്ടിലെത്തിയ ടീമിന് നല്‍കിയ അത്താഴവിരുന്നില്‍ ഫോണിലൂടെ സംസാരിക്കുകയായിരുന്നു അവര്‍.
ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ടീം അംഗങ്ങളെയെല്ലാം അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. എന്തുകൊണ്ടാണ് തങ്ങള്‍ തോറ്റതെന്ന് എല്ലാവരും കണ്ടതാണ്. അമ്പയര്‍മാരുടെ തീരുമാനം തെറ്റല്ലായിരുന്നെങ്കില്‍ നമ്മള്‍ സെമിയിലെത്തുമായിരുന്നു. തോല്‍വിയില്‍ നിരാശപ്പെടേണ്ടെന്നും അവര്‍ ടീമിനെ ആശ്വസിപ്പിച്ചു.

ഇന്ത്യയോടെ അമ്പയര്‍ പക്ഷപാതിത്വം കാട്ടിയെന്ന് ബംഗ്ലാദേശുകാരനായ ഐസിസി പ്രസിഡന്റും ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം രാജിഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍, അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്നും ക്രിക്കറ്റില്‍ ഇത് സ്വാഭാവികമാണെന്നുമായിരുന്നു മറ്റ് അംഗങ്ങളുടെ നിലപാട്.
രോഹിത് ശര്‍മയുടെ നോട്ടൗട്ടും, ബംഗ്ലാദേശ് കളിക്കാരന്‍ മുഹമ്മദുള്ളയുടെ ഔട്ടുമാണ് വിവാദത്തിനടിസ്ഥാനം. റുബലിന്റെ ഉയര്‍ന്നുവന്ന പന്തില്‍ രോഹിത് ശര്‍മയെ ബംഗ്ലാദേശ് കളിക്കാരിന്‍ ക്യാച്ച് ചെയ്‌തെങ്കിലും അമ്പയര്‍ നോബോള്‍ വിളിക്കുകയായിരുന്നു. പന്ത് നോബോള്‍ ആണോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് വിദഗ്ധര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. അതുപോലെ ബൗണ്ടറി ലൈനില്‍ മുഹമ്മദുള്ളയുടെ ക്യാച്ചെടുത്ത ശിഖര്‍ധവാന്‍ ലൈനില്‍ ചവിട്ടിയെന്നാണ് മറ്റൊരാരോപണം. എന്നാല്‍ ടിവി റീപ്ലേയില്‍ ധവാന്‍ ലൈനില്‍ ചവിട്ടിയതായി കണ്ടെത്തിയിരുന്നില്ല.