മിർപൂർ: ഓസ്ട്രേലിയയെ സ്വന്തം നാട്ടിൽ വിറപ്പിക്കും എന്ന് ലോക ഒന്നാം നമ്പർ ഓൾറൗണ്ടര്‍ ഷക്കീബ് അൽ ഹസൻ പറഞ്ഞത് വെറുതെയല്ല. ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ ബംഗ്ലാദേശ് വെറും 217 റൺസിനാണ് ഓളൗട്ടാക്കിയത്. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 260 റൺസെടുത്തിരുന്നു. 43 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
രണ്ടാം ദിവസം കളി തീരുമ്പോൾ ബംഗ്ലാദേശ് 1 വിക്കറ്റിന് 45 റൺസ് എന്ന നിലയിലാണ്. ഇതോടെ 9 വിക്കറ്റും മൂന്ന് ദിവസവും ബാക്കി നിൽക്കേ ബംഗ്ലാദേശിന് 88 റൺസിന്റെ ആകെ ലീഡായി. 30 റൺസെടുത്ത തമിം ഇഖ്ബാലും റൺസൊന്നുമെടുക്കാതെ തൈജുൾ ഇസ്ലാമുമാണ് ക്രീസിൽ. 15 റൺസെടുത്ത സൗമ്യ സർക്കാരാണ് പുറത്തായത്. ആഷ്തൺ അഗറിനാണ് വിക്കറ്റ്.

നേരത്തെ ബംഗ്ലാദേശിന്റെ 260 റൺസിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്ട്രേലിയ 217 ന് എല്ലാവരും കൂടാരം കയറി. 45 റൺസെടുത്ത റെൻഷോയാണ് ടോപ് സ്കോറർ. സ്മിത്തും വാർണറും അടക്കം ആറ് പേർ രണ്ടക്കം കാണാതെ പുറത്തായി. അഞ്ച് വിക്കറ്റെടുത്ത സ്റ്റാർ ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനാണ് ഓസ്ട്രേലിയയെ തകർത്തത്. നേരത്തെ 84 റൺസെടുത്ത് ഷക്കീബ് ബംഗ്ലാദേശിനെ്‍റ ടോപ് സ്കോററും ആയിരുന്നു.