ദില്ലി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ മലയാളിത്താരം ശ്രീശാന്തിനെ ബലിയാടാക്കിയത് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനാണെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍. ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സ്വാഭാവിക നീതിക്കെതിരെയാണെന്നും അവര്‍ പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരമൊരു നടപടി പാടില്ലായിരുന്നെന്നും ബിസിസിഐ തീരുമാനം നേരത്തെ ആയിപ്പോയെന്നും റബേക്ക ജോണ്‍ പറയുന്നു. ദില്ലി പൊലീസിന്റെ കുറ്റാരോപണങ്ങള്‍ മാത്രം കണക്കിലെടുത്താണ് ബിസിസിഐ തീരുമാനമെടുത്തിരിക്കുന്നതെന്നും കോടതി നടപടിക്ക് ശേഷമുള്ള തീരുമാനമാണ് ശരിയെന്നും റബേക്ക അഭിപ്രായപ്പെട്ടു. എന്തായലും ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഭിഭാഷക വ്യക്തമാക്കിയിട്ടുണ്ട്.
സെപ്തംബര്‍ 13നാണ് ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐ അച്ചടക്ക സമിതി ശ്രീശാന്തിന് ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചായിരുന്നു നടപടി. ശ്രീശാന്തിനൊപ്പം അങ്കീത് ചവാനും ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അമിത് സിങിന് അഞ്ച് വര്‍ഷവും സിദ്ധാര്‍ത്ഥ് ത്രിവേദിക്ക് ഒരു വര്‍ഷവുമാണ് വിലക്ക്.
നിയമ വ്യവസ്ഥയിലും ബിസിസിഐയിലും തനിക്ക് വിശ്വാസമുണ്ടെന്നാണ് ശ്രീശാന്ത് പ്രതികരിക്കുന്നത്. ബിസിസിഐയുടെ നടപടിയില്‍ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ശ്രീ പറയുന്നത്.