ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പമാണ് ബാബര്‍ അസം പുതിയ അതിവേഗ റെക്കോര്‍ഡ് പങ്കിടുന്നത്. നിലവില്‍ വിരാട് കോലിയാണ് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. 82 മത്സരങ്ങളില്‍ നിന്നും 2,794 റണ്‍സാണ് കോലി ഇതുവരെ അടിച്ചുകൂട്ടിയത്. 108 മത്സരങ്ങളില്‍ നിന്നും 2,773 റണ്‍സുമായി ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ കോലിക്ക് പിറകില്‍ രണ്ടാമതുണ്ട്.
കിവി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, പാകിസ്താന്‍ താരം ശുഐബ് മാലിക്, ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് റണ്‍വേട്ടക്കാരിലെ മറ്റു പ്രമുഖര്‍. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ പാകിസ്താന്‍ 5 വിക്കറ്റിന് തോറ്റെങ്കിലും നായകന്‍ അസമിന്റെ പ്രകടനം കയ്യടി നേടി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഫക്കര്‍ സമാന്‍ - ബാബര്‍ അസം കൂട്ടുകെട്ട് മികച്ച തുടക്കമാണ് പാകിസ്താന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തു. 9 ആം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 36 റണ്‍സില്‍ നില്‍ക്കെ സ്പിന്നര്‍ ആദില്‍ റഷീദാണ് സമാനെ പിടികൂടിയത്. തുടര്‍ന്ന് മുഹമ്മദ് ഹഫീസായി ക്രീസില്‍ അസമിന് കൂട്ട്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുകൊണ്ടുപോകവെ റഷീദ് വീണ്ടും പാകിസ്താന് വില്ലനായി.
13 ആം ഓവറില്‍ അസമിനെയും റഷീദ് തന്നെ മടക്കി. റഷീദിനെ ഉയര്‍ത്തിയടിക്കാനുള്ള പാക് നായകന്റെ ശ്രമം ഡീപ് വിക്കറ്റില്‍ നിന്ന സാം ബില്ലിങ്‌സിന്റെ കൈകളില്‍ ഒതുങ്ങി. വിക്കറ്റ് നഷ്ടപ്പെട്ട് തിരിച്ചു പോരുമ്പോള്‍ 44 പന്തില്‍ 56 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതില്‍ ഏഴു ബൗണ്ടറികള്‍ ഉള്‍പ്പെടും. ബാബറിന് ശേഷം 39 -കാരന്‍ ഹഫീസാണ് (36 പന്തില്‍ 69) പാകിസ്താനെ 'ടോപ് ഗിയറില്‍' കൊണ്ടുവന്നത്. നാലു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താനെ 195 റണ്‍സില്‍ എത്തിക്കാന്‍ കഴിഞ്ഞതും ഹഫീസിന്റെ മികവുതന്നെ.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ പാക് ബൗളര്‍മാരെ നിഷ്പ്രഭമാക്കി. അടുത്തകാലത്തെങ്ങും വിരമിക്കാനുള്ള ആലോചന മോര്‍ഗനില്ലെന്ന് ഇന്നലത്തെ കളിയോടെ വ്യക്തം. അടുത്തിടെ കളിച്ച ഏഴു ട്വന്റി-20 മത്സരങ്ങളില്‍ നാലു തവണയും താരം 50 റണ്‍സ് കടന്നത് കാണാം. 2019 മാര്‍ച്ചിന് ശേഷം ട്വന്റി-20 ക്രിക്കറ്റില്‍ 59.37 റണ്‍സാണ് താരത്തിന്റെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക് റേറ്റാകട്ടെ 183.39 ഉം. പാകിസ്താനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിലും ഇദ്ദേഹം ഈ മികവ് ആവര്‍ത്തിച്ചു. ടോം ബാന്റണ്‍ (16 പന്തില്‍ 20), ജോണി ബെയര്‍സ്‌റ്റോ (24 പന്തില്‍ 44) എന്നിവരുടെ മടക്കത്തിന് ശേഷം ഡേവിഡ് മലന്‍ - ഇയാന്‍ മോര്‍ഗന്‍ കൂട്ടുകെട്ടാണ് പാകിസ്താനെ 'തല്ലിയോടിച്ചത്'.
12 ആം ഓവര്‍ മുതല്‍ മോര്‍ഗന്‍ സംഹാരരൂപം പൂണ്ടു. തുടര്‍ന്നുള്ള 5 ഓവറില്‍ 75 റണ്‍സാണ് ഇംഗ്ലണ്ട് വാരിക്കൂട്ടിയത്. ഈ അവസരത്തില്‍ ഇഫ്തിഖര്‍ അഹമ്മദ് ഓരോവറില്‍ 18 റണ്‍സും ഷഹീന്‍ അഫ്രീദി ഓരോവറില്‍ 20 റണ്‍സും വഴങ്ങി. 17 ആം ഓവറില്‍ ഹാരിസ് റൗഫാണ് മോര്‍ഗന് കടിഞ്ഞാണിട്ടത്. അപ്പോഴേക്കും ഇംഗ്ലണ്ട് വിജയം മണത്തിരുന്നു. അവസാന ഓവറുകളില്‍ മോയിന്‍ അലി, സാം ബില്ലിങ്‌സ് എന്നിവരെ പെട്ടെന്നു തിരിച്ചയച്ചെങ്കിലും പാകിസ്താന് തോല്‍വി തടുക്കാനായില്ല. പാക് നിരയില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തിയ ഷദബ് ഖാന്‍ മാത്രമാണ് പന്തെടുത്തവരില്‍ തിളങ്ങിയത്.