ആധുനിക ക്രിക്കറ്റിൽ പാകിസ്ഥാന്റെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാബർ അസം. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ എന്ന വിശേഷണത്തോടെയാണ് താരം തന്റെ കരിയർ ആരംഭിച്ചതും മുന്നോട്ട് പോയതും. എന്നാൽ പാതിവഴിയിൽ എവിടെയൊക്കെയോ ബാബറിന് പതറിയിരുന്നു. പിന്നീട് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ നായക പദവി ഉൾപ്പെടെ ഒഴിയേണ്ട സാഹചര്യവും വന്നിരുന്നു.
മൂന്ന് ഫോർമാറ്റുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചിരുന്നു ബാബറിന് ഏറ്റവും കൂടുതൽ വിമർശനം കേട്ടത് സ്ട്രൈക്ക് റേറ്റിന്റെ പേരിലായിരുന്നു. ടി20യിൽ പോലും ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് ബാബർ ഏറെ പഴികേട്ടത്. 230 എന്ന സ്‌കോർ പോലും ഭദ്രമല്ലാത്ത കാലത്താണ് പതിഞ്ഞ ശൈലിയിൽ ബാറ്റ് വീശിയതോടെ ബാബർ നിരന്തരം വിമർശനം ഏറ്റുവാങ്ങിയത്.

എങ്കിലും സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ നോക്കുമ്പോൾ ബാബറിലെ ബാറ്റർ ഒട്ടും പുറകിൽ അല്ല. നിലവിൽ ടി20യിൽ അത്ര ഫോമിൽ അല്ല താരം. ടി20 ലോകകപ്പിൽ പ്രതീക്ഷിച്ചത് പോലെ ഒരു ഫലം ഉണ്ടാക്കിയെടുക്കാൻ താരത്തിനും പാകിസ്ഥാനും സാധിച്ചിരുന്നില്ല. പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയർ ആയിരുന്നിട്ട് കൂടി ആദ്യ റൗണ്ടിൽ പുറത്തുപോവാനായിരുന്നു അവരുടെ വിധി.
ടി20യിൽ നാലായിരത്തിൽ അധികം റൺസ് നേടിയിട്ടുള്ള താരമാണ് ബാബർ അസം. എന്ന് മാത്രമല്ല 129 എന്ന ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബാബർ അസം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ ഒരുമിച്ച് ചേർത്തുള്ള ടീമാണ് ബാബർ പ്രഖ്യാപിച്ചത്.
ഒരു പോഡ്‌കാസ്‌റ്റ് പരിപാടിയിലായിരുന്നു ബാബർ തന്റെ ടീമിനെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിനും ഈ ടീമിൽ ഇടമില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അതിലും അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ചില ലോകോത്തര താരങ്ങളുടെ അഭാവമാണ്. അതിൽ പ്രധാനപ്പെട്ടത് ഇന്ത്യയുടെ മുൻനിര താരങ്ങളായ വിരാട് കോലിയുടെയും ജസ്പ്രീത് ബുമ്രയുടെയും അഭാവമാണ്.
ബാബർ അസം തിരഞ്ഞെടുത്ത ടി20 ലോക ഇലവനിൽ കോലിയും ബുമ്രയും ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല പാകിസ്ഥാൻ നിരയിൽ നിന്ന് രണ്ട് താരങ്ങൾ മാത്രമാണ് ടീമിൽ ഇടം നേടിയിട്ടുള്ളത്. മറുവശത്ത് ഓസീസ് നിരയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും രണ്ട് പേർ വീതം ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ രണ്ട് ഇന്ത്യൻ താരങ്ങളും പട്ടികയിലുണ്ട്.
ഓപ്പണർ രോഹിത് ശർമ്മയും നാലാം നമ്പറിൽ സൂപ്പർതാരം സൂര്യകുമാർ യാദവുമാണ് ഉൾപ്പെട്ടിരിക്കുന്നത്. രോഹിതിനൊപ്പം ഓപ്പണിംഗിൽ പാകിസ്ഥാനിൽ ബാബറിന്റെ സഹതാരമായ മുഹമ്മദ് റിസ്വാൻ ആണ്. മൂന്നാം നമ്പറിലാണ് കോലിക്ക് പകരം ബാബറിന്റെ ഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നത്. പാക് താരം ഫഖർ സമാനാണ് ഈ പൊസിഷനിൽ തിരഞ്ഞെടുക്കപ്പെട്ടത്.
നാലാം നമ്പറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യൻ സൂപ്പർതാരം ടി20യിലെ സ്പെഷ്യലിസ്‌റ്റ് എന്ന് വിളിക്കപ്പെടുന്ന സൂര്യകുമാർ യാദവാണ് ഇടം നേടിയത്. അഞ്ചാമനും വിക്കറ്റ് കീപ്പറുമായി ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ ആയിരിക്കും. ആറാം നമ്പറിൽ ദക്ഷിണാഫ്രിക്കയുടെ കില്ലർ മില്ലറെയാണ് ബാബർ തിരഞ്ഞെടുത്തിരിക്കുന്നത്.
ഏഴാം നമ്പറിൽ മാർക്കോ ജാൻസനെയാണ് ബാബർ നോട്ടമിട്ടത്. ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്‌ച വച്ച താരമാണ് ജാൻസൻ. എട്ടാം നമ്പറായി സ്‌പിന്നർ റാഷിദ് ഖാൻ ഇടം നേടിയപ്പോൾ ഒൻപതാം സ്ഥാനത്ത് പാറ്റ് കമ്മിൻസും പത്താമത് മിച്ചൽ സ്‌റ്റാർക്കും പതിനൊന്നുമായി ഇംഗ്ലണ്ടിന്റെ മാർക്ക് വുഡും ബാബറിന്റെ പട്ടികയിൽ ഇടം നേടി.
ബാബറിന്റെ ലോക ഇലവൻ: രോഹിത് ശർമ്മ, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, സൂര്യകുമാർ യാദവ്, ജോസ് ബട്ട്ലർ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസൻ, റാഷിദ് ഖാൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്‌റ്റാർക്, മാർക്ക് വുഡ്.