മിർപൂർ: ബംഗ്ലാദേശിൽ പര്യടനം നടത്തുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് നേരെ കല്ലേറുണ്ടായതായി പരാതി. കല്ലേറിൽ ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസിന്റെ ചില്ലുകൾ തകർന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ പരാതിപ്പെട്ടു. കല്ലേറിനെ തുടർന്ന് ഓസ്ട്രേലിയൻ ടീം അംഗങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെട്ടു.
കോലിയുടെ മുന്നിൽ സച്ചിൻ വെറുമൊരു ആമ, റിക്കി പോണ്ടിങ് ഒച്ച്... വിരാട് കോലി അതിവേഗം ബഹുദൂരം!!
മിർപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം കളി കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങവേയാണ് ടീം ബസിന് നേരെ കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നതായി ഓസ്ട്രേലിയൻ ടീം സുരക്ഷാ മാനേജർ ഷോൺ കാരൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഓസീസ് താരങ്ങളുടെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
2006ന് ശേഷം ആദ്യമായിട്ടാണ് ഓസ്ട്രേലിയൻ ടീം ബംഗ്ലാദേശിൽ പര്യടനം നടത്തുന്നത്. പരന്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ 20 റൺസിന് തോറ്റിരുന്നു. രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 305 റൺസിന് ഓളൗട്ടായി. 68 റൺസെടുത്ത മുഷ്ഫിക്കർ റഹിമും 66 റൺസെടുത്ത സാബിർ റഹ്മാനുമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ലിയോൺ 7 വിക്കറ്റ് വീഴ്ത്തി.