ബ്രിസ്‌ബെന്‍: ബ്രിസ്‌ബെന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും എതിരാളികളെ ഒന്നു ഭയപ്പെടുത്താന്‍പോലുമാകാതെ കീഴടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനം ഉയരുന്നു. തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലും സമാനരീതിയിലുള്ള തോല്‍വി എറ്റുവാങ്ങിയതില്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും അസന്തുഷ്ടരാണ്.
രണ്ടുമത്സരത്തിലും സെഞ്ച്വറിനേടിയ രോഹിത് ശര്‍മയ്ക്കാണ് ഏറെ നിരാശ. രണ്ടാം മത്സരത്തില്‍ 124 പന്തില്‍ 127 റണ്‍സടിച്ച രോഹിത് ഇന്ത്യയ്ക്ക് മാന്യമായ തുടക്കം നല്‍കിയിട്ടും നല്ല രീതിയില്‍ ഫിനിഷ് ചെയ്യാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല. മികച്ച ഫിനിഷര്‍ എന്നു പേരുകേട്ട ധോണി പഴയ ഫോമിന്റെ നിഴല്‍മാത്രമായപ്പോള്‍ അര്‍ഹിച്ച 20-30 റണ്‍സ് പിറകിലായാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ഫിനിഷ് ചെയ്തത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബൗളര്‍മാര്‍ ഭാഗത്തുനിന്നും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. പുതുമുഖമായ ബദരീന്ദര്‍ ശ്രാന്‍ 51 റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ ഇശാന്ത് ശര്‍മ 61 റണ്‍സാണ് നല്‍കിയത്. 354 ദിവസങ്ങള്‍ക്കുശേഷം ഒരു ഏകദിന മത്സരം കളിക്കുന്ന ഇശാന്ത് ഷോണ്‍ മാര്‍ഷ് കളിയുടെ തുടക്കത്തില്‍ നല്‍കിയ ക്യാച്ച് വിടുകയും ചെയ്തു. 71 റണ്‍സെടുത്ത മാര്‍ഷ് പിന്നീട് ഓസ്‌ട്രേലിയയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
മറുവശത്ത് ഓസ്‌ട്രേലിയയാകട്ടെ കളിയുടെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുന്‍നിര ബാറ്റ്‌സ്മാന്‍ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ 308 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഒരു ഘട്ടത്തിലും അവര്‍ അലസത കാട്ടിയില്ല. ബ്രിസ്‌ബെനില്‍ പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. നേരത്തെ ഇംഗ്ലണ്ടിന്റെ 301 എന്ന റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച ഓസ്‌ട്രേലിയ തങ്ങളുടെതന്നെ റെക്കോര്‍ഡാണ് തിരുത്തിയത്.