കടലാസില്‍ പുലികള്‍
പാകിസ്താനെതിരെ ഓസീസിന് മുന്‍തൂക്കമുണ്ട്. പക്ഷേ കടലാസില്‍ ശക്തിയുള്ളത് കൊണ്ട് മാത്രം കാര്യമില്ല. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് മലര്‍ത്തിയടിച്ചതോടെ കാര്യങ്ങള്‍ പാകിസ്താന് അനുകൂലമാണ്. അവരുടെ ദൗര്‍ബല്യമായ ബാറ്റിംഗ് നിര ഫോം കണ്ടെത്തി കഴിഞ്ഞു. അതേസമയം ഓസ്‌ട്രേലിയന്‍ നിരയില്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ അപാര ഫോമും ഓസീസിനെ ഫേവറിറ്റുകളാക്കുന്നു. ബൗളിംഗ് നിരയും തകര്‍പ്പന്‍ ഫോമിലാണ്. ഇന്ത്യയോടേറ്റ തോല്‍വി മാത്രമാണ് ഓസീസിന് സഡന്‍ ബ്രേക്കിട്ടത്.
കൂസലില്ലാത്ത പാക് പട
ലോകകപ്പ് ആണെന്നോ, വമ്പന്‍മാരെയാണ് നേരിടുന്നതെന്നോ ഒരു ഭയവുമില്ലാത്ത ടീമാണ് പാകിസ്താന്‍. എന്ത് വേണമെങ്കിലും മത്സരത്തില്‍ സംഭവിക്കാം. മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ്, എന്നിവര്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. ടൂര്‍ണമെന്റ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ വലിച്ച് കീറിയിരുന്നു പാകിസ്താന്‍. 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാനും ടീമിന് സാധിച്ചു. മധ്യനിരയില്‍ ഷോയിബ് മാലിക്കും ഭേദപ്പെട്ട ഫോമിലാണ്. ഇവര്‍ ഓസീസ് പേസിനെ നന്നായി പഠിച്ചവരാണ്.
സ്റ്റോയിനിസ് പോരാട്ടത്തിനില്ല
നിര്‍ണായക പോരാട്ടത്തില്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഓസ്‌ട്രേലിയന്‍ നിരയില്‍ ഉണ്ടാവില്ല. പരിക്ക് കാരണം അദ്ദേഹം കളിക്കില്ലെന്ന് ടീം വ്യക്തമാക്കിയിട്ടുണ്ട്. മിച്ചല്‍ മാര്‍ഷാണ് പകരക്കാരന്‍. അതേസമയം പകരക്കാരനായിട്ടാണോ മാര്‍ഷ് എത്തുന്നതെന്ന് ഉറപ്പില്ല. സ്റ്റോയിനിസിന് പകരക്കാരനായി മാര്‍ഷിനെ പ്രഖ്യാപിച്ചാല്‍, പിന്നീട് സ്റ്റോയിനിസിനെ ടീമിലേക്ക് തിരിച്ചെടുക്കാനാവില്ല. ഐസിസി നിയമം അങ്ങനെയാണ്. അതുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം
ലോകകപ്പില്‍ ഇരുടീമുകളും 9 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. അഞ്ച് തവണ ഓസീസ് വിജയിച്ചപ്പോള്‍ നാല് തവണ പാകിസ്താനാണ് വിജയിച്ചത്. ഈ മത്സരത്തില്‍ പാകിസ്താന്‍ വിജയിച്ചാല്‍ ഓസീസിന് ഒപ്പമെത്താന്‍ സാധിക്കും. ഏകദിന പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 67 വിജയങ്ങളുമായി ബഹുദൂരം മുന്നിലാണ്. പാകിസ്താന് 32 ജയങ്ങളാണ് ഉള്ളത്. സമീപകാലത്ത് പാകിസ്താനെതിരെ മികച്ച പ്രകടനമാണ് ഓസീസ് നടത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്, കമ്മിന്‍സ്, മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനം മത്സരത്തില്‍ ഗെയിം ചേഞ്ചറാവും.