ഓസീസിന്റെ റെക്കോര്‍ഡ്
ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് ഇംഗ്ലണ്ടിനെ ശരിക്കും ഭയപ്പെടുത്തും. നോക്കൗട്ട് റൗണ്ടില്‍ അമ്പരപ്പിക്കുന്ന റെക്കോര്‍ഡാണ് കംഗാരുപ്പടയ്ക്കുള്ളത്. കഴിഞ്ഞ ഏഴു സെമി ഫൈനലുകളില്‍ ഒന്നില്‍പ്പോലും ഓസീസ് തോറ്റിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഈ റെക്കോര്‍ഡ് തകര്‍ക്കണമെങ്കില്‍ ഇയോന്‍ മോര്‍ഗനും സംഘത്തിനും തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും സെമിയില്‍ പുറത്തെടുക്കേണ്ടി വരും.
സെമിയും ഫൈനലുമെത്തിയാല്‍ ഓസീസ് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് മുന്‍ ലോകകപ്പുകളില്‍ കണ്ടത്. ഇത്തവണ ഇതാവര്‍ത്തിക്കാതെ നോക്കുകയെന്നതാണ് ആതിഥേയര്‍ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.
ബാറ്റിങ് വിരുന്ന്
ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ടീമുകളാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. അതുകൊണ്ടു തന്നെ ബാറ്റിങ് വിരുന്ന് തന്നെയാണ് സെമിയില്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 638 റണ്‍സുമായി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാംസ്ഥാനത്തുണ്ട്. 507 റണ്‍സെടുത്ത ഓസീസ് നായകന്‍ അഞ്ചാംസ്ഥാനത്തുമുണ്ട്.
ഇംഗ്ലണ്ടിനായി കൂടുതല്‍ റണ്‍സ് നേടിയത് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയാണ്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 462 റണ്‍സാണ് ബെയര്‍സ്റ്റോയുടെ സമ്പാദ്യം.
ലോര്‍ഡ്‌സില്‍ ഓസീസ്
ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയപ്പോള്‍ ജയം ഓസീസിനായിരുന്നു. 64 റണ്‍സിനാണ് ആതിഥേയരെ നിലവിലെ ലോക ചാംപ്യന്‍മാര്‍ തകര്‍ത്തുവിട്ടത്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്‍ ഫിഞ്ചിന്റെ (100) സെഞ്ച്വറിക്കരുത്തില്‍ ഏഴു വിക്കറ്റിന് 285 റണ്‍സാണ് നേടിയത്.
മറുപടിയില്‍ ഓസീസിന്റെ ഉജ്ജ്വല ബൗളിങില്‍ ഇംഗ്ലണ്ടിന് അടിതെറ്റുകയായിരുന്നു. 221 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ബെന്‍ സ്റ്റോക്‌സിന്റെ (89) വണ്‍മാന്‍ ഷോയ്ക്കും അന്നു ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല.
ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഓസീസ് ഏറെ മുന്നിലാണ്. ഇതുവരെ ഏറ്റുമുട്ടിയ 148 ഏകദിനങ്ങളില്‍ 82ലും ജയം ഓസീസിനായിരുന്നു. 61 മല്‍സരങ്ങളിലാണ് ഇംഗ്ലണ്ട് ജയിച്ചത്.
കവാജയ്ക്കു പകരം ഹാന്‍ഡ്‌സോംബ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ പരാജയപ്പെട്ട ടീമില്‍ ഒരു മാറ്റവുമായാണ് ഓസീസ് ഇറങ്ങുക. പരിക്കേറ്റ ഉസ്മാന്‍ കവാജയ്ക്കു പകരം പീറ്റര്‍ ഹാന്‍ഡ്‌സോംബ് ടീമിലെത്തും. താരത്തിന്റെ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരിക്കും ഇത്.
അതേസമയം, ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങളൊന്നുമുണ്ടാവില്ല. പുറത്താവലിന്റെ വക്കിലായിരുന്ന ഇംഗ്ലണ്ട് അവസാന രണ്ടു മല്‍സരങ്ങളും ജയിച്ചാണ് സെമിയില്‍ കടന്നത്.
സാധ്യതാ ടീം
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), പീറ്റര്‍ ഹാന്‍ഡ്‌സോംബ്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അല്‌കെസ് കാരി, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജാസണ്‍ ബെറന്‍ഡോര്‍ഫ്, നതാന്‍ ലിയോണ്‍.
ഇംഗ്ലണ്ട്- ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കെറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.