പെര്‍ത്ത്: ഓസ്‌ട്രേലിയക്കാരുടെ സ്ലെഡ്ജിങ് ക്രിക്കറ്റില്‍ പുതുമയുള്ള കാര്യമല്ല. മരിച്ചുപോയ സഹോദരിയെ പരമാര്‍ശിച്ച് ഓസീസ് ഫീല്‍ഡര്‍മാര്‍ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്ലെഡ്ജ് ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞത് ന്യൂസിലന്‍ഡിന്റെ ലോകോത്തര ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സാണ്. തന്നെ സ്ലെഡ്ജ് ചെയ്ത ഗ്ലെന്‍ മഗ്ക്രാത്തിനെയും ബ്രെറ്റ് ലീയെയും മറ്റും ബൗണ്ടറി കടത്തിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ചുട്ട മറുപടി കൊടുത്തിരുന്നത്. സൈമണ്ട്‌സും വാട്‌സനും സ്റ്റാര്‍ക്കുമെല്ലാം ഓസ്‌ട്രേലിയയുടെ കുപ്രസിദ്ധരായ സ്ലെഡ്ജിങ് വീരന്മാരാണ്.
കാലം മാറിയിട്ടും ഓസ്‌ട്രേലിയുടെ സ്ലെഡ്ജിങിന് ഒരു മാറ്റവും വന്നിട്ടില്ല. ഇന്ത്യയുടെ ബരീന്ദര്‍ സ്രാനാണ് ഓസീ സ്ലെഡ്ജിങിന്റെ ഏറ്റവും ഒടുവിലത്തെ ഇര. അരങ്ങേറ്റ മത്സരം കളിക്കുന്ന സ്രാനെ സ്ലെഡ്ജ് ചെയ്തതോ ഐ പി എല്ലില്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തും. ഓസീസ് ബാറ്റിങിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

രണ്ട് വിക്കറ്റെടുത്ത് തകര്‍ത്ത് എറിയുകയായിരുന്നു സ്രാന്‍. ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവരെ ഒന്നാമത്തെ സ്‌പെല്ലില്‍ തന്നെ പുറത്താക്കി. നാല്‍പത്തിയഞ്ചാം ഓവറില്‍ സ്മിത്തിനെതിരെ തകര്‍പ്പന്‍ ഒരു ബൗണ്‍സര്‍ സ്രാന്റെ വക. സ്മിത്ത് പിറുപിറുക്കാന്‍ തുടങ്ങി. അടുത്ത പന്തില്‍ സ്രാനെ ബൗണ്ടറി കടത്തിയ സ്മിത്ത് സ്രാനെ നോക്കി കുറച്ച് വിശദമായി തന്നെ ചുണ്ടനക്കി.
എങ്ങനെ പന്തെറിയണമെന്ന് സ്രാനെ പഠിപ്പിക്കുന്നത് പോലെയായിരുന്നു സ്മിത്തിന്റെ പ്രകടനം. എന്നാല്‍ സ്രാന്‍ തിരിച്ചൊന്നും പറയാന്‍ നിന്നില്ല. കളിയുടെ അവസാനത്തെ ഓവറില്‍ സ്രാന്‍ തന്നെ സ്മിത്തിനെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും കളി ഓസ്‌ട്രേലിയ ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. പത്തോവറില്‍ 56 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സ്രാന്‍ വീഴ്ത്തിയത്.