സിഡ്നി: അന്താരാഷ്ട്ര ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളില്‍ ബെറ്റ് വെച്ച മൂന്ന് കളിക്കാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കി. ബിഗ് ബാഷ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരങ്ങളായ ഹെയ്‌ലി ജെന്‍സണ്‍, കോറിന്‍ ഹാള്‍, ജോയല്‍ ലോഗന്‍ എന്നിവരെയാണ് വിലക്കിയത്. ജെന്‍സണ്‍ വിക്ടോറിയുടെയും ഹാള്‍ ടാസ്മാനിയയുടെയും ലോഗന്‍ സൗത്ത് ഓസ്‌ട്രേലിയയുടെയും താരങ്ങളാണ്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഇവര്‍ മൂവരും ലംഘിച്ചതായി അധികൃതര്‍ കണ്ടെത്തി. നവംബര്‍ 15 ന് നടന്ന ഓസ്‌ട്രേലിയ ന്യസിലന്‍ഡ് മത്സരത്തിനിടെയാണ് ഇവര്‍ പന്തയം വെച്ചത്. ജെന്‍സനും കോറിന്‍ ഹാളും ലോഗനും കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്തയം വെച്ചതിന് മുമ്പും ഒരു താരത്തിന് വിലക്ക് നേരിടേണ്ടി വന്നിരുന്നു.
വനിതാ ക്രിക്കറ്റ് താരമായ പെപെ ക്ലെറിയെ ഓസ്ട്രേലിയയുടെ ആറ് മാസത്തേക്ക് വിലക്കിയിരുന്നു. വനിതകളുടെ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ പെര്‍ത്ത് സ്‌കോച്ചേഴ്സിന് വേണ്ടി കളിക്കുന്ന താരമാണ് 19കാരിയായ പെപെ. ബെറ്റിംഗിനോട് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കില്ലെന്ന സന്ദേശമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കുന്നത്. ക്രിക്കറ്റില്‍ താരങ്ങളുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള ചൂതാട്ടവും പന്തയവും അനുവദിക്കില്ല.
ഓസ്ട്രേലിയ - ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരത്തില്‍ താന്‍ പന്തയം വെച്ചതായി താരവും സമ്മതിച്ചിട്ടുണ്ട്. ബെറ്റിംഗുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ വിലക്ക് നേരിടുന്ന രണ്ടാമത്തെ വനിതാ താരമാണ് പെപെ. മുമ്പ് സിഡ്നി സിക്സേഴ്സിന്റെ ലെഗ് സ്പിന്നറായ ആഞ്ജല റീക്സിനെ 2015 ലോകകപ്പിലെ ബെറ്റിംഗിന് 2 വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു.