ദില്ലി: ഏഷ്യയിലെ ക്രിക്കറ്റ് ടീമുകളെ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി നടത്തപ്പെടുന്ന ഏഷ്യാ കപ്പിന്റെ ആദ്യ എഡിഷനില്‍ ചാമ്പ്യന്മാരായത് ഇന്ത്യ. 1984ല്‍ നടത്തിയ ടൂര്‍ണമെന്റില്‍ ശ്രീലങ്കയെയും പാക്കിസ്ഥാനെയും തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. അന്ന് ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ക്രിക്കറ്റില്‍ പിച്ചവെച്ചു വരുന്നതേയുള്ളൂ.
എത്രയായിട്ടും പഠിച്ചില്ല; ഇംഗ്ലണ്ടിലെ തോല്‍വിയില്‍ കോലിക്കും ടീമിനുമെതിരെ വിവിഎസ് ലക്ഷ്മണ്‍
1983ല്‍ ആദ്യമായി ലോകകപ്പ് ജേതാക്കളായതിന്റെ തലയെടുപ്പോടെയാണ് ഇന്ത്യ ഷാര്‍ജയില്‍ നടത്തിയ ടൂര്‍ണമെന്റിനെത്തിയത്. എന്നാല്‍, ലോകകപ്പ് നേടിയ ടീമിലെ ചില പ്രമുഖരെ മാറ്റി നിര്‍ത്തിയിരുന്നു. കപില്‍ ദേവ്, കെ. ശ്രീകാന്ത്, സയീദ് കിര്‍മാനി, മൊഹീന്ദര്‍ അമര്‍നാഥ് തുടങ്ങവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കി. പകരം മനോജ് പ്രഭാകര്‍, ചേതന്‍ ശര്‍മ, സുരീന്ദര്‍ ഖന്ന എന്നിവര്‍ പകരമായി എത്തി.
പല കളികള്‍ കളിച്ച് ഫൈനലും കടന്ന് കപ്പു നേടുന്ന ഇന്നത്തെ രീതിക്കു പകരം മൂന്നു ടീമുകളും ഒരുതവണ കളിച്ച് ജേതാക്കളെ നിശ്ചയിക്കുന്ന രീതിയായിരുന്നു ആദ്യ ടൂര്‍ണമെന്റില്‍. ഇന്ത്യയുടെ ആദ്യ കളിയാകട്ടെ ശ്രീലങ്കയ്‌ക്കെതിരെ. 41 ഓവറില്‍ കേവലം 96 റണ്‍സിന് ശ്രീലങ്കയുടെ യുവനിരയെ ഇന്ത്യ എറിഞ്ഞിട്ടു. ചേതന്‍ ശര്‍മ (3-22), മദന്‍ ലാല്‍(3-11), പ്രഭാകര്‍(2-16) എന്നിവരുടെ ബൗളിങ്ങാണ് ശ്രീലങ്കയെ തകര്‍ത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 വിക്കറ്റിന് ജയം സ്വന്തമാക്കി. ഓപ്പണര്‍ സുരീന്ദര്‍ ഖന്ന 51 റണ്‍സും ഗുലാം പാര്‍ക്കര്‍ 32 റണ്‍സുമെടുത്തപ്പോള്‍ 21.4 ഓവറില്‍ കളി പൂര്‍ത്തിയായി. രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയ്ക്കു മുന്നില്‍ വീണു. ഇന്ത്യ 46 ഓവറില്‍ നാലു വിക്കറ്റിന് 188 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 39.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി.
ഇന്ത്യയ്ക്കുവേണ്ടി പാര്‍ക്കര്‍(22), സന്ദീപ് പാട്ടീല്‍ (43), സുനില്‍ ഗാവസ്‌കര്‍ (36) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. റോജര്‍ ബിന്നി (3-33), രവി ശാസ്ത്രി (3-40) എന്നിവര്‍ മികച്ച ബൗളിങ് പുറത്തെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞു. ഇമ്രാന്‍ ഖാന്‍, സഹീര്‍ അബ്ബാസ് തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയാണ് പാക്കിസ്ഥാന്‍ അന്ന് ടൂര്‍ണമെന്റിനെത്തിയത്.