ഏഷ്യാ കപ്പ് ക്രിക്കറ്റ് പുരോഗമിക്കുകയാണ്. സൂപ്പർ ഫോറിൽ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകർത്തിരുന്നു. മത്സരത്തിൽ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഗില്ലും ഭേദപ്പെട്ട രീതിയിലാണ് മത്സരത്തിൽ ബാറ്റ് വീശിയത്. സൂപ്പർ ഫോറിലെ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ന് രണ്ടാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിന് എതിരെ ഇറങ്ങുകയാണ്.
കഴിഞ്ഞ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് പാകിസ്ഥാനെതിരെ ആദ്യ ഓവറുകളിൽ തന്നെ ഗില്ലും അഭിയും നല്ല തുടക്കം നൽകിയിരുന്നു. എന്നാൽ അത് മുതലാക്കാൻ പിന്നീട് വന്നവർക്ക് കഴിഞ്ഞില്ല. ഒമാന് എതിരായ മത്സരത്തിൽ സഞ്ജു അർധസെഞ്ച്വറി നേടി കളിയിലെ താരമായിരുന്നെങ്കിലും സ്ട്രൈക്ക് റേറ്റ് വലിയ രീതിയിൽ വിമർശനത്തിന് ഇടയാക്കുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റി ജിതേഷ് ശർമ്മയെ പകരം പരീക്ഷിക്കണമെന്ന മുറവിളി ഒരു വിഭാഗം നടത്തിയിരുന്നു. എന്നാൽ രണ്ട് മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം കിട്ടിയത് എന്നതിനാലും അതിൽ ഒരു അർധ സെഞ്ച്വറി നേടി കളിയിലെ താരമായി എന്നതിനാലും സഞ്ജുവിനെ മാറ്റാൻ സാധ്യത ഇല്ലെന്നാണ് വിവരം. മാത്രമല്ല സഞ്ജുവിന്റെ സ്ഥിരം പൊസിഷനായ ഓപ്പണിംഗിൽ ഗില്ലിനെ കയറ്റിവിട്ടതും താരത്തിന് തിരിച്ചടിയായി എന്ന വിലയിരുത്തലുണ്ട്.
ഇപ്പോഴിതാ സഞ്ജുവിനെ പ്രതിരോധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ സഹ പരിശീലകരിൽ ഒരാളായ റയാൻ ടെൻ ഡൊഷേറ്റ്. എന്തുകൊണ്ടും ഈ സ്ഥാനത്തിന് അനുയോജ്യൻ സഞ്ജു ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബാറ്റിംഗ് ഓർഡറിലെ മാറ്റം സഞ്ജു ഉൾക്കൊള്ളുകയാണെന്നും അതിനുള്ള സമയം അദ്ദേഹത്തിന് നൽകണമെന്നുമാണ് റയാൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഓപ്പണറായി ഗിൽ എത്തിയിട്ടും ഇന്ത്യൻ ടീം മാനേജ്മെന്റ് സഞ്ജു സാംസണെ പിന്തുണച്ചു. ഇപ്പോൾ റയാൻ ടെൻ ഡോഷേറ്റ് കേരള വിക്കറ്റ് കീപ്പർ-ബാറ്റർ അഞ്ചാം നമ്പർ റോളിലേക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണെന്ന് പറയുകയാണ് ചെയ്‌തത്. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ജിതേഷ് ശർമ്മ, റിങ്കു സിംഗ് എന്നിവരെ തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
'അതെ, അദ്ദേഹത്തിന് രണ്ട് മാന്യമായ അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ആ റോൾ എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നു. പാകിസ്ഥാനുമായുള്ള മത്സരത്തിൽ വിക്കറ്റ് അൽപ്പം ക്ഷീണിതമായി എന്ന് ഞാൻ കരുതുന്നു' ടെൻ ഡോഷേറ്റ് പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിൽ 17 പന്തിൽ 13 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
'പക്ഷേ, ഗില്ലും അഭിയും മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന രീതിയും, ക്യാപ്റ്റൻ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന രീതിയും, തിലക് കളിച്ച രീതിയും കണക്കിലെടുക്കുമ്പോൾ, ഞങ്ങൾ അഞ്ചാം സ്ഥാനത്ത് ഒരാളെ തിരയുകയാണ്. സഞ്ജു ഈ ജോലിക്ക് ഏറ്റവും അനുയോജ്യനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഭാവിയിൽ ആ റോൾ എങ്ങനെ ചെയ്യണമെന്ന് അദ്ദേഹം കണ്ടെത്തുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല' അദ്ദേഹം പറയുന്നു.
'അബുദാബിയിൽ വെച്ച് ഞങ്ങൾ മറ്റ് താരങ്ങളെ കുറച്ചു സമയം കളിക്കളത്തിൽ ഇറക്കാൻ ശ്രമിച്ചു. പക്ഷേ, ഏഷ്യാ കപ്പ് പോലുള്ള പ്രധാന ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ റിങ്കുവിനെയോ ജിതേഷിനെയോ പോലുള്ള ഒരാൾക്ക് കളിക്കളത്തിൽ സമയം ലഭിക്കാൻ സാധ്യതയില്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.