ഏഷ്യാ കപ്പിൽ ഗ്രൂപ്പ്-4 മത്സരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ ഫോർമാറ്റിൽ കാര്യമായ മാറ്റവുമായാണ് ടൂർണമെന്റ് നടക്കുന്നത്. അസോസിയേറ്റ് രാജ്യങ്ങളും ടൂർണമെന്റിന്റെ ഭാഗമാവുന്നത് കൊണ്ട് വ്യത്യസ്‌ത രീതിയിലാണ് ഇത് പുരോഗമിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് സൂപ്പർ നാലിലേക്ക് യോഗ്യത നേടിയ ടീമുകൾ പരസ്‌പരം ഏറ്റുമുട്ടിയാവും ഫൈനലിൽ എത്തുന്ന ടീമുകളെ തീരുമാനിക്കുക എന്നതാണ് രീതി.
അത്തരത്തിൽ കുറഞ്ഞ ഇടവേളയ്ക്ക് ഉള്ളിൽ ഇന്ത്യയും പാകിസ്ഥാനും ഒരിക്കൽ കൂടി ഏറ്റുമുട്ടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇന്ന് ദുബായിൽ വച്ചാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു സാധ്യത പോലും പാകിസ്ഥാന് നൽകാതെയാണ് ഇന്ത്യ അവരെ തറപറ്റിച്ചത്. എന്നാൽ ശേഷമുള്ള മത്സരത്തിൽ ഒമാനെതിരെ ഇന്ത്യ പതറിയത് പാകിസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിച്ചു എന്നത് ഉറപ്പായ കാര്യമാണ്.

അതുകൊണ്ട് തന്നെ ഒരു അങ്കത്തിന് ഇന്ത്യയോട് ഒരുങ്ങുകയാണ് ഇപ്പോൾ പാകിസ്ഥാൻ. നിലവിലെ ലോക ചാമ്പ്യൻമാർ ആയ ഇന്ത്യ തന്നെയാണ് മത്സരത്തിലെ ഫേവറൈറ്റുകൾ. ഇക്കാര്യത്തിൽ പാകിസ്ഥാൻ മുൻ നായകനായ റാഷിദ് ലത്തീഫിനും ഒട്ടും സംശയമില്ല. ഇക്കാര്യം അദ്ദേഹം തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൃത്യമായ മേൽക്കൈ ഉണ്ടെന്ന് തന്നെയാണ് ലത്തീഫ് പറയുന്നത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ വളരെയധികം സംഘർഷം നിലനിൽക്കുന്നുണ്ട്, ഇപ്പോൾ അത് ഗ്രൗണ്ടിലേക്കും വ്യാപിച്ചിട്ടുണ്ട്, മുമ്പ് അങ്ങനെയായിരുന്നില്ല; ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ലത്തീഫ് പറഞ്ഞു. ഏറ്റവും ഒടുവിൽ തുടർച്ചയായ രണ്ടാം തവണയും മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം ഒഴിവാക്കിയിരിക്കുകയാണ് പാകിസ്ഥാൻ. ഇത് പല ചോദ്യങ്ങൾക്കും ഇടയാക്കുന്നുണ്ട്.
എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് തനിക്കും അറിയില്ലെന്നാണ് റഷീദ് ലത്തീഫ് പറയുന്നത്. ടി20 ഫോർമാറ്റിൽ ജയം ആർക്കൊപ്പം വേണമെങ്കിലും നിൽക്കാമെങ്കിലും നിലവിൽ ഇന്ത്യയ്ക്ക് ഉള്ള മേൽക്കൈ ലത്തീഫ് തുറന്ന് സമ്മതിക്കുന്നുണ്ട്. ഒരു ടീം എന്ന നിലയിൽ ഇന്ത്യ വളരെയധികം ശക്തരാണ് എന്നാണ് റഷീദ് ലത്തീഫും പറയുന്നത്.
'ടി20യിൽ എന്തും സംഭവിക്കാം. ഒമാൻ ഇന്നലെ വളരെ മികച്ച പ്രകടനം കാഴ്‌ചവച്ചു. ടി20യിൽ ഫേവറിറ്റുകളെ തിരഞ്ഞെടുക്കുക പ്രയാസമാണ്. ഏകദിനങ്ങളിലും ടെസ്‌റ്റുകളിലും ആരാണ് ഫേവറിറ്റ്, ആരാണ് അല്ലാത്തത് എന്ന് നിങ്ങൾക്ക് പറയാൻ കഴിയും. എന്നാൽ ടി20യിൽ, നിങ്ങൾക്ക് കഴിയില്ല. എന്നാൽ തിരിഞ്ഞുനോക്കിയാൽ, ഇന്ത്യ ശക്തമായ ഒരു ടീമാണ്' അദ്ദേഹം പറഞ്ഞു.
എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ ആധിപത്യത്തിന് കാരണം ഇന്ത്യയുടെ ശക്തമായ ആഭ്യന്തര സജ്ജീകരണവും ഇന്ത്യൻ പ്രീമിയർ ലീഗും ആണെന്ന് ലത്തീഫ് പറയുന്നു. പാകിസ്ഥാനിലെ പിഎസ്എൽ എന്ന ലീഗും ഐപിഎലും തമ്മിലുള്ള വ്യത്യാസം അജഗജാന്തരമാണ് എന്നാണ് റഷീദ് ലത്തീഫ് പറയുന്നത്. ഐപിഎല്ലിൽ കളിക്കുന്ന താരങ്ങളുടെ ക്വാളിറ്റി വളരെയധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം അനുഭവപരിചയമാണ്. രോഹിത്, വിരാട്, ജഡേജ തുടങ്ങിയ മുതിർന്ന കളിക്കാർ വിരമിച്ചതിനാൽ ഈ ഇന്ത്യൻ ടീമിനും അനുഭവപരിചയമില്ല. ഇപ്പോഴത്തെ ടീമിന് വലിയ മത്സര പരിചയമില്ലെങ്കിലും, അവർ ഉയർന്ന നിലവാരമുള്ള ക്രിക്കറ്റ് കളിച്ചിട്ടുണ്ട്' അദ്ദേഹം ഇന്ത്യൻ ടീമിനെ കുറിച്ച് പറഞ്ഞു.
പാകിസ്ഥാന്റെ ദുർബലമായ ബാറ്റിംഗ് ഓർഡർ കാരണം അവർ വെറും ദുർബലമായ ടീമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു, അവരുടെ മോശം തുടക്കത്തിലൂടെ ഇത് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയ്ക്കാൻ കൂടുതൽ സാധ്യതയെന്നും ലത്തീഫ് പറഞ്ഞു. 'പാകിസ്ഥാൻ ഒരു ദുർബല ടീമാണെന്ന് തോന്നുന്നു, എല്ലാവർക്കും അത് കാണാൻ കഴിയും. പക്ഷേ അവരെയും തള്ളിക്കളയാൻ കഴിയില്ല. ഇന്ത്യയ്ക്ക് 75-25 എന്ന നിലയിലാണ് സാധ്യത. ഇന്ത്യയാണ് ഫേവറിറ്റുകൾ' റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.