ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ദീർഘകാല ഇടവേളയ്ക്ക് ശേഷമാണ് പരിമിത ഓവറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളത്തിൽ ഇറങ്ങുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ അവസാനം നടന്ന ടെസ്‌റ്റ് പരമ്പരയാണ് ഇന്ത്യൻ ടീം കളിച്ചത്. അതിന് ശേഷം മറ്റ് മത്സരങ്ങൾ ഒന്നും തന്നെ പരിമിത ഓവറിൽ ഇന്ത്യ കളിച്ചിട്ടുമില്ല. അതുകൊണ്ട് തെല്ലൊരു പരിഭ്രമത്തോടെയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത് തന്നെ പറയാം.
അതിനുള്ള പ്രധാന കാരണം ടി20യിൽ കൃത്യമായ ഒരു വിജയ കോമ്പിനേഷനും പ്ലെയിങ് ഇലവനും ഒക്കെ ഇനി ഇന്ത്യ വീണ്ടും ഉണ്ടാക്കി എടുക്കേണ്ടി വരുമെന്നതാണ്. അവസാനം ടി20 ലോകകപ്പ് വിജയിച്ച ഇടത്ത് നിന്ന് ഇന്ത്യ ഏറെദൂരം മുന്നോട്ട് പോയിരിക്കുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. വിരാട് കോലിയും രോഹിത് ശർമ്മയും കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞു കഴിഞ്ഞു. ഇനിയുള്ളത് എല്ലാം യുവതാരങ്ങളാണ്, അതിൽ ആരെയൊക്കെ കൊള്ളും തള്ളും ഇന്ന് ഇനി കണ്ടറിയണം.

ഇന്നത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇക്ക് എതിരെയാണ് കളിക്കുന്നത്. താരതമ്യേന ദുർബലരായ യുഎഇ എതിരാളികൾ ആയതിനാൽ ഇന്ത്യൻ ടീമിന് കൃത്യമായ കോമ്പിനേഷൻ കണ്ടെത്താൻ കൂടിയുള്ള അവസരമാണ് തേടി വരുന്നത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വച്ചാണ് നിർണായകമായ ആദ്യ മത്സരം നടക്കുന്നത്.
നിലവിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. അതിൽ യുഎഇയെ കൂടാതെ പാകിസ്ഥാനും ഒമാനും ആണ് ഉൾപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് കരുത്തരായ എതിരാളികൾ എന്ന് ഇന്ത്യയ്ക്ക് പറയാനുള്ളത് ആകെ പാകിസ്ഥാൻ മാത്രമാണ്. നായകൻ സൂര്യകുമാർ യാദവും കോച്ചും ഗൗതം ഗംഭീറും ആരെയൊക്കെയാണ് ഇന്ന് കളത്തിൽ ഇറക്കേണ്ടത് എന്ന ചിന്തയിലായിരിക്കും എന്നുറപ്പ്.
എന്നാൽ ഇന്ത്യയുടെ മുതിർന്ന താരം മുഹമ്മദ് ഷമിക്ക് അക്കാര്യത്തിൽ സംശയമേ ഇല്ല. വരാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ആരൊക്കെ ആദ്യ ഇലവനിൽ ഇറങ്ങണമെന്ന് കൃത്യമായ ധാരണയുണ്ട് താരത്തിന്. അതിൽ പല മുൻനിര താരങ്ങളെയും പുറത്ത് ഇരുത്തി കൊണ്ട് തന്നെയാണ് ഷമി തന്റെ പ്ലെയിങ് ഇലവൻ യാതൊരു മടിയും കൂടാതെ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പ്രധാന കാര്യം എന്തെന്നാൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമുണ്ടെന്നതാണ്. സഞ്ജുവിനെ അതും ഓപ്പണറായി തന്നെയാണ് ഷമി പരിഗണിച്ചിരിക്കുന്നത്. അഭിഷേക് ശർമ്മയും സഞ്ജുവും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യട്ടെ എന്നതാണ് ഷമിയുടെ പക്ഷം. അത് ഇടംകൈ-വലംകൈ കോമ്പിനേഷൻ നല്ല രീതിയിൽ വർക്ക് ആവുമെന്നാണ് ഷമി പറയുന്നത്.
ഇനി മൂന്നാം നമ്പറിൽ ഗിൽ തന്നെ ഇറങ്ങണമെന്നാണ് ഷമി പറയുന്നത്. ഇന്ത്യയുടെ ടെസ്‌റ്റ് ക്യാപ്റ്റൻ കൂടിയായ ഗിൽ ടി20യിൽ കൂടി മികവ് തെളിയിച്ചാൽ അതിലും നായക സ്ഥാനത്തേക്ക് വരുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടയിലാണ് ഷമിയും ഗില്ലിനെ പിന്തുണയ്ക്കുന്നത്. തുടർന്ന് സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരും മിഡിൽ ഓർഡറിൽ ഉണ്ടാവണമെന്ന് ഷമി പറയുന്നു.
ആറാം നമ്പറിൽ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചിരിക്കുന്നു. ഏഴാം നമ്പറിൽ അക്‌സർ പട്ടേലും കളിക്കണം. ഇതോടെ യുവതാരം റിങ്കു സിംഗിന് ഷമിയുടെ പ്ലെയിങ് ഇലവനിൽ ഇടമില്ലെന്ന കാര്യവും വ്യക്തമായി. സാഹചര്യം അനുസരിച്ച് സ്‌പിന്നർ കുൽദീപ് യാദവിനെയും ഓൾറൗണ്ടർ ശിവം ദുബെയെയും തീരുമാനിക്കാമെന്നും ഷമി പറയുന്നു.
ഇക്കാര്യത്തിൽ ഒരുപക്ഷേ കുൽദീപിന് തന്നെയാവും ഷമി കൂടുതൽ പിന്തുണ കൊടുക്കുക എന്നുറപ്പാണ്. പ്രത്യേകിച്ച് താരത്തിന്റെ റെക്കോർഡുകൾ കണക്കിൽ എടുക്കുമ്പോൾ. ബൗളിംഗ് യൂണിറ്റിന്റെ കാര്യത്തിൽ ഷമി കൃത്യമായി തീരുമാനം പറഞ്ഞിട്ടുണ്ട്. ജസ്പ്രീത് ബുമ്ര, ആർഷദീപ് സിംഗ് എന്നിവർക്ക് ഒപ്പം സ്‌പിന്നർ വരുൺ ചക്രവർത്തി എന്നതാണ് ഷമിയുടെ സമ്പൂർണ പ്ലെയിങ് ഇലവൻ.