ഏഷ്യാ കപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം നടക്കാനിരിക്കുകയാണ്. നാളെ ദുബായിൽ വച്ച് നടക്കുന്ന മത്സരത്തിൽ എല്ലാം കൊണ്ട് ഫേവറൈറ്റുകൾ ഇന്ത്യ തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. കാരണം ടി20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാ കപ്പിൽ നിലവിലെ ലോക ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം തന്നെയുണ്ട്. പ്രത്യേകിച്ച് ലോകകപ്പ് വിജയത്തിന് ശേഷം ആ ഫോം അതേപടി തുടരുന്നു എന്നതാണ് ഇന്ത്യയെ ശക്തരാക്കുന്ന ഘടകം.
എന്നാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് ഇപ്പോൾ പാകിസ്ഥാൻ ഇതിഹാസം വസീം അക്രം പറയുന്നത്. ഇന്ത്യയുടെ നിലവാരവും ടീമിന്റെ ശക്തിയും സമ്മതിക്കുമ്പോൾ തന്നെയും പാക് യുവനിരയുടെ കഴിവിനെ അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ ടീം എന്ന നിലയിൽ പുതിയ നായകന് കീഴിൽ അവർക്ക് ആരെയും കീഴ്‌പ്പെടുത്താൻ കഴിയുമെന്നാണ് അക്രം പറയുന്നത്.

'ഇത് ഒരു നല്ല മത്സരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അതെ, ഇന്ത്യ നല്ലതും ശക്തവുമായ ഒരു ടീമാണ്, കളിക്കാരുടെ കാര്യത്തിൽ ഈ രണ്ട് ടീമുകളെയും താരതമ്യം ചെയ്‌താൽ ഇന്ത്യ ശക്തമായി കാണപ്പെടുന്നു, പക്ഷേ ത്രിരാഷ്ട്ര പരമ്പര വിജയിച്ചതിന്റെ ആത്മവിശ്വാസം പാകിസ്ഥാന് ഉണ്ടാകുമെന്നും മികച്ച മത്സരം നൽകുമെന്നും ഞാൻ കരുതുന്നു' വസീം അക്രം പറയുന്നു.
'പാകിസ്ഥാൻ യുവ ടീമാണ്, നല്ലൊരു ക്യാപ്റ്റനും നല്ലൊരു മുഖ്യ പരിശീലകനുമാണ് അവർക്കുള്ളത്. അതിനാൽ ശക്തമായ ഒരു യൂണിറ്റിലേക്ക് മാറാൻ അവർക്ക് സമയം ആവശ്യമാണ്. എങ്കിലും ഒരു രാജ്യമെന്ന നിലയിൽ നമുക്ക് പെട്ടെന്ന് ഫലങ്ങൾ ആവശ്യമാണ്, അത് ലഭിക്കില്ലെങ്കിൽ പോലും' വസീം അക്രം പാകിസ്ഥാന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞു.
പാകിസ്ഥാൻ ടീമിലെ മാറ്റങ്ങളെയും പുതിയ പരിശീലകൻ അവരുടെ ദൃഢനിശ്ചയത്തിൽ മാറ്റം വരുത്തിയതിനെയും പരാമർശിച്ച ശേഷം, ഏഷ്യാ കപ്പിൽ ടീമിന്റെ ദൗബല്യങ്ങളെ കുറിച്ച് വസീം അക്രം സംസാരിക്കുകയുണ്ടായി. ബാറ്റിംഗ് നിരയിലെ ചില പോരായ്‌മകളാണ് അദ്ദേഹം എടുത്തുപറഞ്ഞത്. പ്രത്യേകിച്ച് മുഹമ്മദ് ഹാരിസിന്റെ കാര്യം.
ബൗളിംഗിന്റെ ആഴവും ആശങ്ക ഉണ്ടാക്കുന്നുവെന്ന് വസീം അക്രം പറഞ്ഞു. 'അഞ്ചാമത്തെ ബൗളിംഗ് ഓപ്ഷനായി രണ്ട് പാർട്ട് ടൈം ബൗളർമാരെ ഉൾപ്പെടുത്താൻ കഴിയില്ല. രണ്ട് പാർട്ട് ടൈം ബൗളർമാരുണ്ടെങ്കിൽ, എതിർ ടീം അവരെ ആക്രമിക്കും' വസീം മുന്നറിയിപ്പ് നൽകി. ഒമാനെതിരെ ഈ തന്ത്രമാണ് അവർ പയറ്റിയത്, എന്നാൽ ഇന്ത്യയോട് അത് മതിയാവില്ലെന്നാണ് അക്രം നൽകുന്ന സൂചന.
ഇത്രയൊക്കെ ആണെങ്കിലും, പാകിസ്ഥാൻ നല്ല പോരാട്ടവീര്യം കാത്തുസൂക്ഷിക്കും എന്ന് പറയുമ്പോഴും ഇന്ത്യൻ ടീമിന്റെ ആഴവും സന്തുലിതാവസ്ഥയും തന്നെ ആകർഷിച്ചുവെന്ന് മുൻ പാകിസ്ഥാൻ ഇതിഹാസം വെളിപ്പെടുത്തി. അത് ബാറ്റിംഗ് ആയാലും ബൗളിംഗ് ആയാലും ഒരുപോലെ ആണെന്ന് പറഞ്ഞ അദ്ദേഹം സ്‌റ്റാർ പേസർ ബുമ്രയുടെ കാര്യം എടുത്തുപറയുകയും ചെയ്‌തു.
അതേസമയം, ഇന്ത്യ ശക്തമായ ഫോമിലാണ് ഇപ്പോഴുള്ളത്. യുഎഇക്ക് എതിരായ ആദ്യ മത്സരത്തിൽ ടീമിന് അധികം വിയർക്കേണ്ടി വന്നിരുന്നില്ല. 9 വിക്കറ്റുകൾക്കാണ് യുഎഇയെ തോൽപിച്ചത്. അതിന്റെ ആത്മവിശ്വാസത്തിലാണ് ടീം പാകിസ്ഥാന് എതിരെ ഇറങ്ങുന്നത്. ഐസിസി ടൂർണമെന്റുകളിൽ പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം കീഴടക്കാൻ കഴിയാത്ത മഹാമേരുവാണ് ഇന്ത്യ.
ഇത്തവണ അതിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാക് നിര വരുന്നത്. മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ്മ എന്നിവർ വിരമിച്ച ശേഷം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്ന നിർണായക ടൂർണമെന്റ് കൂടിയാണ് ഇത്. അതിനാൽ തന്നെ ജയത്തിൽ കുറഞ്ഞതൊന്നും പാകിസ്ഥാൻ ഇക്കുറി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തം.