അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം ലോക നിലവാരത്തിലേക്ക് അഫ്ഗാന്‍ ക്രിക്കറ്റും ഉയര്‍ന്നിരിക്കുന്നു. പരിമിത ഓവര്‍ കളിയില്‍ ലോകത്തെ ഏതു ടീമിനെയും വിറപ്പിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്നതാണ് ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാന്റെ പ്രകടനം.
ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെയും, ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്കെയും തകര്‍ത്ത അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ജയത്തിനരികിലെത്തുകയും ചെയ്തു. അവസാന ഓവറിലാണ് പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ സ്‌കോര്‍ മറികടന്നത്. അഫ്ഗാന്റെ 258 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍ മൂന്നു പന്തുകള്‍ ശേഷിക്കെ വിജയത്തിലെത്തുകയായിരുന്നു.
അവസാന മൂന്നോവറില്‍ 29 റണ്‍സ് വേണ്ടിയിരുന്ന അവസ്ഥയില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങിയതായിരുന്നു. എന്നാല്‍ 43 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത മാലിക്ക് ജയം പാക്കിസ്ഥാന് അനുകൂലമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടപ്പോള്‍ രണ്ടാം പന്ത് സിക്‌സറിലേക്കും മൂന്നാമത്തെ പന്ത് ബൗണ്ടറിയിലേക്കും പായിച്ചാണ് മാലിക്ക് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയത്.
മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ റാഷീദ് ഖാന്‍ ഏകദിന ക്രിക്കറ്റില്‍ അഫ്ഗാന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന ബഹുമതിക്കും അര്‍ഹനായി. 50 മത്സരങ്ങളില്‍നിന്നായി 115 വിക്കറ്റുകളാണ് റാഷിദിന്റെ സമ്പാദ്യം. സഹതാരം മുഹമ്മദ് നബിയുടെ റെക്കോര്‍ഡാണ് റാഷിദ് സ്വന്തംപേരിലാക്കിയത്. പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ജയിക്കാന്‍ കഴിയാത്തത് താരത്തെ നിരാശനാക്കി.
ഹഷ്മത്തുള്ള ഷാഹിരി (97 നോട്ടൗട്ട്), നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ (67) എന്നിവര്‍ അഫ്ഗാനിസ്ഥാനുവേണ്ടി മികച്ച സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ ഇമാം ഉള്‍ ഹഖ് (80), ബാബര്‍ അസാം (66) എന്നിവര്‍ പാക് നിരയിലും തിളങ്ങി. പാക്കിസ്ഥാനെതിരായ പ്രകടനത്തോടെ അഫ്ഗാന്‍ ഇന്ത്യയ്ക്കും ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. സ്‌കോര്‍ ബോര്‍ഡില്‍ മോശമല്ലാത്ത റണ്‍സെത്തിയാല്‍ പ്രതിരോധിക്കാവുന്ന ബൗളിങ് നിര ഇന്ന് അഫ്ഗാനുണ്ട്. അതുകൊണ്ടുതന്നെ സമീപ ഭാവിയില്‍തന്നെ അഫ്ഗാന്‍ ലോകത്തെ മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാകുമെന്നുറപ്പാണ്.