ജയം തട്ടിപ്പറിച്ചു
രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ സ്റ്റോക്ക്‌സ് കുറിച്ച 135 റണ്‍സാണ് ഇംഗ്ലീഷ് ജയത്തിന് നെടുംതൂണായത്. ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സിന് വാലുചുരുട്ടി മടങ്ങിയ ഇംഗ്ലീഷ് താരങ്ങള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന്റെ കൈയ്യില്‍ നിന്നും ജയം ഒരു വിക്കറ്റിന് തട്ടിപ്പറിച്ചു.
359 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചുനീട്ടിയത്. പക്ഷെ സ്‌കോര്‍ബോര്‍ഡില്‍ 286 റണ്‍സ് കുറിച്ചപ്പോഴേക്കും ഒന്‍പതു വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി.
സൂപ്പർമാൻ സ്റ്റോക്ക്സ്
ഇനിയൊരു അങ്കത്തിന് ബാല്യമില്ലെന്ന് ഇംഗ്ലീഷ് പട തിരിച്ചറിഞ്ഞ നിമിഷം. പക്ഷെ ക്രീസില്‍ നിലയുറപ്പിച്ച ബെന്‍ സ്റ്റോക്ക്‌സ് രണ്ടും കല്‍പ്പിച്ചുതന്നെ ബാറ്റുവീശി. പതിനൊന്നാം നമ്പറില്‍ ഇറങ്ങിയ ജാക്ക് ലീച്ചുമായി സ്റ്റോക്ക്‌സ് നടത്തിയ പോരാട്ടം ഇംഗ്ലണ്ടിനെ അവിശ്വസനീയമാംവിധം വിജയതീരമണച്ചു. 219 പന്തുകള്‍ നേരിട്ട സ്റ്റോക്ക്‌സ് എട്ടു സിക്‌സുകളുടെയും 11 ഫോറുകളുടെയും അകമ്പടിയോടെയാണ് 135 റണ്‍സ് നേടിയെടുത്തത്. 17 പന്തില്‍ ഒരു റണ്‍സുമായി ജാക്ക് ലീച്ചും ഒരറ്റത്തു വിക്കറ്റു കാത്തു.
അവസരം കളഞ്ഞു
ഇതേസമയം, ഇംഗ്ലണ്ടിന് ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ വിക്കറ്റ് നേടാനുള്ള സുവര്‍ണാവസരം ഓസ്‌ട്രേലിയ ഇന്നലെ നഷ്ടപ്പെടുത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനാവട്ടെ നതാന്‍ ലയോണും. ബെന്‍ സ്‌റ്റോക്ക്‌സും ജാക്ക് ലീച്ചും തമ്മിലെ ആശയക്കുഴപ്പം മുതലെടുക്കാന്‍ ഓസീസിന് കഴിയാതെ പോയി.
ടെസ്റ്റില്‍ ഇന്ത്യയെ നമ്പര്‍ വണ്ണാക്കിയത് അവര്‍... 'തല്ലുകാര്‍'ക്കല്ല കൈയടി, സെവാഗ് പറയുന്നത്
വില്ലനായി ലയോൺ
ലയോണിനെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചതായിരുന്നു സ്റ്റോക്ക്‌സ്. പന്ത് നേരെ ഫീല്‍ഡറുടെ പക്കലെത്തിയതുകൊണ്ട് റണ്ണെടുക്കാന്‍ മുതിര്‍ന്നില്ല. എന്നാല്‍ മറുഭാഗത്ത് ജാക്ക് ലീച്ച് ക്രീസിന്റെ പാതിയും പിന്നിട്ടു കഴിഞ്ഞിരുന്നു.
ഇംഗ്ലണ്ടിന്റെ ഭാഗ്യവും ഓസീസിന്റെ നിര്‍ഭാഗ്യവും - ലീച്ചിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവസരം ലയോണിന് വിനിയോഗിക്കാനായില്ല. ഫീല്‍ഡര്‍ എറിഞ്ഞ പന്ത് ലയോണിന്റെ കൈയ്യില്‍ നിന്നും വഴുതി. ഇംഗ്ലണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
വിദേശത്ത് കോലി ഇനി ഇന്ത്യയുടെ 'ദാദ', സാക്ഷാല്‍ ഗാംഗുലിയെ പിന്തള്ളി... ധോണിക്കൊപ്പം
|
വീണ്ടും അവസരം
വീണ്ടുമൊരിക്കല്‍ക്കൂടി സ്‌റ്റോക്ക്‌സിനെ വീഴ്ത്താന്‍ ഓസ്‌ട്രേലിയക്ക് അവസരം ലഭിച്ചിരുന്നു. ലയോണിന്റെ പന്തില്‍ സ്റ്റോക്ക്സ് വിക്കറ്റിന് മുന്നില്‍ കുരുങ്ങിയെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. പന്ത് സ്റ്റംപില്‍ കൊള്ളുമെന്ന് ടിവി റിപ്ലേ കാണിച്ചെങ്കിലും ഓസ്‌ട്രേലിയയുടെ പക്കല്‍ റിവ്യു അവസരമുണ്ടായിരുന്നില്ല.