സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രലിയ പിടിമുറുക്കുന്നു. വന്‍ സ്‌കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ 350നുള്ളില്‍ ഒതുക്കിയ ഓസീസ് ടെസ്റ്റില്‍ മികച്ച ലീഡിലേക്കു നീങ്ങുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 346 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് മറുപടി ബാറ്റിങില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 193 റണ്‍സ് നേടിക്കഴിഞ്ഞു. എട്ടു വിക്കറ്റ് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ അവര്‍ക്കു വേണ്ടത് 153 റണ്‍സാണ്.
ഓപ്പണര്‍ ബാന്‍ക്രോഫ്റ്റിനെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ പുറത്താക്കി സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. സ്റ്റുവര്‍ട്ട് ബ്രോഡ് ബാന്‍ക്രോഫ്റ്റിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ കവാജയും ചേര്‍ന്ന് ഓസീസിനെ ഭദ്രമായ സ്‌കോറിലേക്ക് നയിച്ചു. അപകടകാരിയായ വാര്‍ണറിനെ പുറത്താക്കി ആന്‍ഡേഴ്‌സനാണ് ഇംഗ്ലണ്ടിനു നിര്‍ണായക ബ്രേക്തൂ നല്‍കിയത്. 104 പന്തുകളില്‍ നിന്നും ആറു ബൗണ്ടറികളോടെ 56 റണ്‍സെടുത്ത വാര്‍ണറിനെ ആന്‍ഡേഴ്‌സന്റെ ബൗളിങില്‍ വിക്കറ്റ്കീപ്പര്‍ ബെയര്‍സ്റ്റോവ് പിടികൂടുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കവാജയ്ക്കു കൂട്ടായി മിന്നും താരവും ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് എത്തിയതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ശരിക്കും വെള്ളം കുടിച്ച. കവാജയും (91*) സ്മിത്തുമാണ് (44*) ക്രീസിലുള്ളത്. 204 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കവാജ 91 റണ്‍സെടുത്തത്.
നേരത്തേ അഞ്ചു വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ 113 റണ്‍സ് കൂടി സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ക്കാനേ ഓസീസ് അനുവദിച്ചുള്ളൂ. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം പിഴുത മിച്ചെല്‍ സറ്റാര്‍ക്കും ജോഷ് ഹാസ്ല്‍വുഡും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ആഷസിലെ ആദ്യ മൂന്നു ടെസ്റ്റുകളും ജയിച്ച് നേരത്തേ തന്നെ പരമ്പര കൈവിട്ട ഇംഗ്ലണ്ട് ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിവു വിജയസാധ്യതയുണ്ടായിരുന്നെങ്കിലും സ്മിത്ത് പൊരുതി നേടിയ സെഞ്ച്വറി ഓസീസിന് സമനില സമ്മാനിക്കുകയായിരുന്നു.