കെന്നിങ്ടൺ: അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട്.135 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 263 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മാത്യു വേഡ് (117) സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. നാല് വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും ജാക്ക് ലീച്ചുമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. അഞ്ചാം മത്സരത്തിലെ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പര 2-2 സമനിലയിലായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 56 പോയിന്റ് ഇരു ടീമുകള്‍ക്കും ലഭിച്ചു. നിലവിലെ ചാമ്പ്യന്മാരായതിനാല്‍ ആഷസ് ട്രോഫി ഓസ്‌ട്രേലിയ നിലനിര്‍ത്തി.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചില്ല.സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ മാര്‍ക്കസ് ഹാരിസ് (9) വീണു. ബ്രോഡിനാണ് വിക്കറ്റ്. പരമ്പരയിലുടനീളം മോശം ഫോമിലുള്ള ഡേവിഡ് വാര്‍ണര്‍ (11) വീണ്ടും ബ്രോഡിന് മുന്നില്‍ കീഴടങ്ങി. മികച്ച ഫോമിലുള്ള ലബുഷെയ്ന്‍ (14) ലീച്ചിന് മുന്നില്‍ വീണതോടെ ഓസീസിന്റെ മുന്‍നിര തകര്‍ന്നു. പ്രതീക്ഷ നല്‍കി സ്റ്റീവ് സ്മിത്ത് (23) അല്‍പ്പസമയം പിടിച്ചുനിന്നെങ്കിലും ബ്രോഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. മിച്ചല്‍ മാര്‍ഷ് (24), ടിം പെയ്ന്‍ (21) എന്നിവര്‍ മധ്യനിരയിലും നിരാശപ്പെടുത്തി.
ഒരുവശത്ത് ചെറുത്ത് നിന്ന മാത്യു വേഡിനെ ജോ റൂട്ട് പുറത്താക്കിയതോടെ ഓസീസ് തോല്‍വി ഉറപ്പിച്ചു. വാലറ്റത്തില്‍ പാറ്റ് കമ്മിന്‍സ് (9), നഥാന്‍ ലയോണ്‍ (1), ജോഷ് ഹെയ്‌സല്‍വുഡ് (0) എന്നിവരെ പെട്ടെന്ന് പുറത്താക്കിയ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിജയത്തോടൊപ്പം പരമ്പരയില്‍ നിര്‍ണ്ണായക സമനിലയും നേടിയെടുത്തു. ജോ റൂട്ട് ഇംഗ്ലണ്ടിനുവേണ്ടി രണ്ട് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 294 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 225 റണ്‍സില്‍ അവസാനിച്ചു.ഒന്നാം ഇന്നിങ്‌സിലെ ലീഡിന്റെ കരുത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 329 റണ്‍സും നേടി. ജോഫ്ര ആര്‍ച്ചറാണ് കളിയിലെ താരമായപ്പോള്‍ ബെന്‍ സ്‌റ്റോക്‌സും സ്റ്റീവ് സ്മിത്തും പരമ്പരയിലെ താരമായി.