2026 ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇന്ത്യ ഒരുങ്ങുമ്പോൾ, ഏവരും ഉറ്റുനോക്കുന്നത് യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമിലേക്കാണ്. ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന് ഇന്നിംഗ്സുകളിലും റണ്ണൊന്നുമെടുക്കാതെ പുറത്തായ അഭിഷേകിന് പിന്തുണയുമായി മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ രംഗത്തെത്തി. മാത്രമല്ല, അഭിഷേകിന് കൈമാറാൻ വരുണിന്റെ കയ്യിൽ ഒരു സർപ്രൈസ് ഉപദേശവും ഉണ്ടായിരുന്നു.
പരിശീലനം ഒഴിവാക്കൂ, സ്വതസിദ്ധമായ ശൈലിയിൽ കളിക്കൂ:
"ടൂർണമെന്റിനിടയിൽ ബാറ്റിംഗിൽ സാങ്കേതികമായ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കരുത്. അത് നിങ്ങളുടെ ചിന്താഗതിയെ ആകെ മാറ്റിക്കളയും. അഭിഷേക് ഇപ്പോൾ ചെയ്യേണ്ടത് തന്റെ കളിയിൽ വിശ്വസിച്ച് സ്വതന്ത്രമായി ബാറ്റ് ചെയ്യുക എന്നതാണ്. ചിലപ്പോൾ അമിതമായി പരിശീലനം ചെയ്യാതെ മാറിനിൽക്കുന്നതാണ് നല്ലത്. പോസിറ്റീവ് ആയി ഇരിക്കുക, തന്റെ ശൈലിയിൽ വിശ്വസിക്കുക. ആര്യൻ ദത്തിന്റെ പന്തിൽ പുറത്തായതൊഴിച്ചാൽ, ആദ്യ മത്സരത്തിൽ അദ്ദേഹം കളിച്ച ഷോട്ട് ഫീൽഡറുടെ കയ്യിലേക്ക് നേരിട്ട് പോയതായിരുന്നു," വരുൺ ആരോൺ പറഞ്ഞു. വയറിന് അണുബാധയേറ്റത് താരത്തിന്റെ താളത്തെ ബാധിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മനസ്സിലെ മാറാലകൾ മാറ്റണം - സഞ്ജയ് ബംഗാർ:
മുൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാറും അഭിഷേകിന് മാനസികമായ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. "അഭിഷേകിന്റെ ബാറ്റിംഗ് സാങ്കേതികതയെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. പകരം അദ്ദേഹം ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം അമിതമായി ധൃതി കാട്ടുന്നുണ്ടോ? ആത്മവിശ്വാസം കുറഞ്ഞോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. മനസ്സിലെ ആശങ്കകൾ (cobwebs) മാറ്റുകയാണ് പ്രധാനം. ഇന്ത്യയെ ടി20-യിലെ പവർഹൗസ് ആക്കാൻ അഭിഷേക് നൽകിയ സംഭാവനകൾ അദ്ദേഹത്തെ ഓർമ്മിപ്പിക്കണം," ബംഗാർ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് 173 സ്ട്രൈക്ക് റേറ്റിൽ 200 റൺസ് നേടിയ ചരിത്രം അഭിഷേകിനുണ്ട്. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ഈ കണക്കുകൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതുപോലെത്തന്നെ മലയാളി താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുണ്ട്. ഏകദിനത്തിൽ ഒരു സെഞ്ച്വറിയും ടി20യിൽ രണ്ട് സെഞ്ച്വറികളും പ്രോട്ടീസ് നിരയ്ക്കെതിരെ സഞ്ജു നേടിയിട്ടുണ്ട്. ടോപ് ഓഡർ മുഴുവൻ ലെഫ്റ്റ് ഹാൻഡേഴ്സ് ആയതുകൊണ്ടുതന്നെ, ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരെ പ്ലാനിങ്ങുകൾ നടപ്പിലാക്കാൻ എളുപ്പമാകും എന്നിരിക്കെ ഒരു മാറ്റം അനിരാവ്യമാണ് എന്നാണ് എക്സ്പേർട്ടുകൾ പറയുന്നത്. തിലക് വർമ്മയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോർഡുണ്ടെങ്കിലും സഞ്ജുവായിരിക്കും അവർക്ക് എതിരെയുള്ള പെർഫക്ട് റീപ്ലേസ്മെൻഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിർണായകമാവുക വരുൺ ചക്രവർത്തിയും ജസ്പ്രിത് ബുംറയും എറിയാൻ പോകുന്ന എട്ട് ഓവറുകളായിരിക്കും എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ഫെബ്രുവരി 22ന് അഹമദാബാദിൽ വെച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക സൂപ്പർ 8 പോരാട്ടം നടക്കുക.