മുംബൈ: 18 വയസ്സും, 8 ദിവസവും പ്രായമുള്ളപ്പോഴാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ ഇടംനേടിയിരിക്കുന്നത്. ക്രിക്കറ്റിലെ പ്രശസ്ത നാമമായ പിതാവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പ്രായത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ആദ്യത്തെ സെഞ്ചുറി തികച്ചിരുന്നു. ഇതിഹാസവുമായി താരതമ്യം അനാവശ്യമാണെങ്കിലും പിതാവും, മകനും തമ്മിലുള്ള താരതമ്യം തുടര്‍ന്നു കൊണ്ടേയിരിക്കും. മുംബൈ എംസിഎ ഗ്രൗണ്ടില്‍ 100 തികക്കുമ്പോഴും അര്‍ജുനേക്കാള്‍ പ്രാധാന്യം ടെണ്ടുല്‍ക്കര്‍ എന്ന പേരിലേക്ക് ചെന്നെത്തും.
എന്നാല്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലല്ല അര്‍ജുന്‍ ഇന്ത്യ അണ്ടര്‍ 19 ടീമിലേക്ക് സെലക്ഷന്‍ നേടിയിരിക്കുന്നത്. ബാറ്റില്‍ പരാജയപ്പെട്ട ഘട്ടത്തിലും ഒരു ഇടംകൈയന്‍ സീമറെന്ന നിലയിലേക്ക് അര്‍ജുന്‍ രൂപപ്പെട്ടിരുന്നു. പിതാവിന്റെ സുഹൃത്തും, മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുമായ സുബ്രതോ ബാനര്‍ജിയാണ് അര്‍ജുന് പരിശീലനം നല്‍കുന്നത്. മകന്‍ പേസ് താരമായി വിജയിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് സച്ചിന്‍ സുബ്രതോയുടെ സഹായം തേടിയത്.
'രണ്ടര വര്‍ഷം അര്‍ജജ്ജുന്‍ എനിക്കൊപ്പമുണ്ടായി. തന്റെ കഴിവ് മുഴുവന്‍ നല്‍കാന്‍ തയ്യാറാകുന്ന താരത്തിന് സെലക്ഷന്‍ കിട്ടിയതില്‍ അത്ഭുതമില്ല, ഇതൊരു തുടക്കം മാത്രം', ബാനര്‍ജി വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് എതിരെ നടക്കുന്ന രണ്ട് നാലുദിന മത്സരങ്ങള്‍ക്കും 15 അംഗ ടീമിലാണ് അര്‍ജുന്‍ ഇടം കണ്ടെത്തിയത്. ആഭ്യന്തര അണ്ടര്‍ 19 ടീമിനൊപ്പം കൂച്ച് ബിഹാര്‍ ട്രോഫിയില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തതാണ് മികച്ച പ്രകടനം.
ഏകദിനങ്ങളില്‍ അര്‍ജുന്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. അണ്ടര്‍ 14 ടീം മുതല്‍ കൗമാരതാരം മുംബൈ ടീമിന്റെ ഭാഗമാണ്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരു ജനതയ്ക്ക് സച്ചിന്‍ അവരുടെ ദൈവമാണ്. അദ്ദേഹത്തിന്റെ മകന്‍ വിജയിക്കുന്നത് കാണാനും അവര്‍ ആഗ്രഹിക്കും.