കൊൽക്കത്തയ്ക്കെതിരായ സീറ്റ് എഡ്ജ് ത്രില്ലർ മത്സരത്തിൽ അവസാന പന്തിൽ ലക്നൗ സൂപ്പർ ജയിന്റ്സിനെ വിജയത്തിലേക്ക് കരകയറ്റിയത് മുകുൾ ചൗധരി എന്ന അൺ ക്യാപ്ഡ് താരമാണ്. 27 പന്തുകളിൽ നിന്നും 54 റൺസ് അടിച്ച് അവസാന പന്തിലാണ് ലക്നൗവിന് മുകുൾ വിജയം സമ്മാനിച്ചത്. ക്രിക്കറ്റ് ആരാധകർക്ക് മുകുൾ എന്ന പേര് അത്ര സുപരിചിതമല്ലെങ്കിലും ലക്നൗ താരം അർജുൻ തെണ്ടുൽക്കർ ഈ പേര് നേരത്തെ പ്രവചിച്ചിരുന്നു.
ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാമ്പിൽ നിന്ന് സീസണിന് മുൻപേ പുറത്തുവന്ന ഒരു പ്രവചനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ലഖ്നൗ ടീമിലെ ഏറ്റവും അപകടകാരിയായ താരം ആരായിരിക്കുമെന്ന ചോദ്യത്തിന് അർജുൻ ടെണ്ടുൽക്കർ നൽകിയ ഉത്തരം 'മുകുൾ ചൗധരി' എന്നായിരുന്നു. ക്രിക്കറ്റ് ലോകം അധികം കേട്ടിട്ടില്ലാത്ത ആ പേര് ഇന്ന് ഈഡൻ ഗാർഡൻസിൽ മുഴങ്ങിക്കേട്ടു. കെകെആറിനെതിരായ മത്സരത്തിൽ അസാധ്യമായ വിജയമാണ് മുകുൾ ലഖ്നൗവിന് സമ്മാനിച്ചത്.

അർജുന്റെ പ്രവചനവും മുകുളിന്റെ മറുപടിയും!
നെറ്റ്സ് പരിശീലനത്തിനിടെയും അഭിമുഖങ്ങളിലും അർജുൻ ടെണ്ടുൽക്കർ മുകുളിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് വാചാലനായിരുന്നു. "ഈ സീസണിൽ എല്ലാവരും ഉറ്റുനോക്കേണ്ട താരം മുകുൾ ആയിരിക്കും" എന്നായിരുന്നു അർജുന്റെ നിരീക്ഷണം. ആ നിരീക്ഷണം എത്രത്തോളം കൃത്യമാണെന്ന് മുകുൾ തെളിയിച്ചു.
മുുകുൾ ചൗധരിയെക്കുറിച്ച് അർജുൻ പറയുന്നത് ഇങ്ങനെ:
"മുകുൾ ചൗധരി വളരെ മികച്ച രീതിയിൽ സിക്സറുകൾ പറത്തുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശീലന മത്സരത്തിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് കണ്ട് ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും അദ്ദേഹം പന്ത് എത്തിക്കുന്നു. സ്ക്വയർ ലെഗ്ഗിലും പോയിന്റിലും ഒക്കെ അതിമനോഹരമായ ഷോട്ടുകളാണ് അദ്ദേഹം കളിക്കുന്നത്. ബൗളേഴ്സ് ബാക്ക് ഡ്രൈവ്, അപ്പർ കട്ട് തുടങ്ങി എല്ലാ ഷോട്ടുകളും അദ്ദേഹത്തിന് വഴങ്ങും."
കൊൽക്കത്ത ഉയർത്തിയ 182 റൺസ് ലക്ഷ്യം പിന്തുടർന്ന ലഖ്നൗ ഒരവസരത്തിൽ 125/6 എന്ന നിലയിൽ പതറുകയായിരുന്നു. ഋഷഭ് പന്ത്, നിക്കോളാസ് പൂരൻ തുടങ്ങിയ വമ്പന്മാർ വീണയിടത്താണ് മുകുൾ അവതരിച്ചത്. വെറും 27 പന്തിൽ നിന്ന് പുറത്താകാതെ 54 റൺസ് അടിച്ചുകൂട്ടിയ മുകുൾ, 7 പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. അവസാന പന്തിൽ വിജയം പിടിച്ചെടുത്ത ഈ 21-കാരൻ അർജുന്റെ വാക്കുകൾക്ക് അടിവരയിട്ടു.
ആരാണ് ഈ മുകുൾ ചൗധരി?
രാജസ്ഥാനിൽ നിന്നുള്ള ഈ വിക്കറ്റ് കീപ്പർ ബാറ്ററെ 2.6 കോടി രൂപയ്ക്കാണ് ലഖ്നൗ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ ഫോമാണ് മുകുളിനെ ഐപിഎല്ലിൽ എത്തിച്ചത്. അർജുൻ ടെണ്ടുൽക്കറെപ്പോലൊരു യുവതാരം തന്റെ സഹതാരത്തിന്റെ കഴിവ് നേരത്തെ തിരിച്ചറിഞ്ഞതിനെ ആരാധകർ പ്രശംസിക്കുകയാണ്. "അർജുന്റെ ക്രിക്കറ്റ് ബുദ്ധി സമ്മതിക്കണം, അവൻ പറഞ്ഞത് വെറുതെയല്ല" എന്നാണ് ലഖ്നൗ ആരാധകർ പറയുന്നത്.