ഈ മാസം 19ന് ഇതുമായി ബന്ധപ്പെട്ട് അടുത്ത വാദംകേള്‍ക്കലുണ്ടാവും. ഈ ദിവസം ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യും
സംഭവിക്കേണ്ടതു തന്നെയാണ് ഇപ്പോഴത്തെ വിധിയെന്ന് ജസ്റ്റിസ് ലോധ പറഞ്ഞു. മൂന്നു റിപോര്‍ട്ടുകളാണ് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനു മാത്രമല്ല നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മറ്റു കായിക സംഘടനകള്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് ജസ്റ്റിസ് ലോധ പറഞ്ഞു.
സുപ്രീംകോടതിയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്ന് മുന്‍ താരം ബിഷന്‍സിങ് ബേദി പ്രതികരിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളെ ധിക്കരിച്ചതിനുള്ള ശിക്ഷയാണ് താക്കൂറിനും ഷിര്‍ക്കെയ്ക്കും ഇപ്പോള്‍ ലഭിച്ചിരുക്കുന്നതെന്നു മുന്‍ ദില്ലി ഹൈക്കോടതി ജഡ്‌സി മുകുള്‍ മുദ്ഗല്‍ ചൂണ്ടിക്കാട്ടി.
2015 ജനുവരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ പ്രവര്‍ത്തനം വിലയിരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെ കീഴില്‍ കമ്മിറ്റി രൂപീകരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.
2016 ഒക്ടോബറില്‍ ബിസിസിഐയുടെ അക്കൗണ്ടുകള്‍ സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരകള്‍ക്കുള്ള ചെലവിലേക്കു മാത്രം പണം പിന്‍വലിക്കാനും കോടതി അനുവാദം നല്‍കി.
ലോധ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നു വരെ സുപ്രീം കോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ ലോധ കമ്മിറ്റിയുടെ മുഴുവന്‍ നിര്‍ദേശങ്ങളും നടപ്പാക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.
ലോധ കമ്മിറ്റി നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് അവസാന വാദംകേള്‍ക്കല്‍ നടന്നത് 2016 ഡിസംബര്‍ 16നാണ്. വിവിധ കരാറുകളുമായി ബന്ധപ്പെട്ട് ബിസിസിഐ നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ച് പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ കോടതി നിയമിച്ചിരുന്നു. എന്നാല്‍ ബിസിസിഐ ഇത് അംഗീകരിച്ചില്ല.
ബിസിസിഐയെ വിവരാവാകശ നിയമത്തിനു കീഴില്‍ കൊണ്ടുവരണം.
കളിക്കാരും ബിസിസിഐ ഒഫീഷ്യലുകളും തങ്ങളുടെ സ്വത്ത് വിവരം വെളിപ്പെടുത്തണം.
ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രമേ ചെയ്യാന്‍ അനുവദിക്കാവൂ. ഒരാള്‍ക്കു പകരം മറ്റൊരാള്‍ക്കു വോട്ട് ചെയ്യാനാവില്ല.
ബിസിസിഐ ഭരണസമിയിലുള്ള ഒരാളെയും തുടര്‍ച്ചയായി രണ്ടു വര്‍ഷത്തിലധികം സ്ഥാനത്തു തുടരാന്‍ അനുവദിക്കരുത്. ബിസിസിഐ ഭരണരംഗത്ത് ഒരാള്‍ക്ക് പരമാവധി മൂന്നു തവണ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ഒരാളെ രണ്ടു വര്‍ഷത്തിലധികം തുടരാന്‍ അനുവദിക്കരുത്.
ഐപിഎല്ലും ബിസിസിഐയും വെവ്വേറെ ഭരണസമിതിക്കു കീഴിലാക്കണം.