മുംബൈ: 'കോലി എന്തുവേണേലും പറഞ്ഞുകൊള്ളട്ടെ, ഞങ്ങളുടെ തീരുമാനത്തെ ഇത് സ്വാധീനിക്കില്ല', മുഖ്യ പരിശീലക സ്ഥാനത്തേക്ക് ആരെ വേണമെന്ന കാര്യത്തില്‍ നായകന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കില്ലെന്ന് ബിസിസിഐ ഉപദേശക സമിതിയംഗം അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടര്‍ന്നാല്‍ തനിക്കും ടീമിനും സന്തോഷമെന്ന കോലിയുടെ പരസ്യ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗെയ്ക്‌വാദ്.

കോലി നായകനാണ്. അദ്ദേഹത്തിന് എന്തും പറയാം. നായകന്റെ അഭിപ്രായങ്ങള്‍ ബിസിസിഐ പരിഗണിക്കുമായിരിക്കും. എന്നാല്‍ അവ മുഖവിലയ്‌ക്കെടുക്കേണ്ട ആവശ്യം ഉപദേശക സമിതിക്കില്ലെന്ന് ഗെയ്ക്‌വാദ് തുറന്നടിച്ചു.
പരിശീലക തിരഞ്ഞെടുപ്പ് വലിയ ഉത്തരവാദിത്വമാണ്. പക്ഷപാതപരമായ ഇത്തരം അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സമിതിക്ക് കഴിയില്ല. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധിയാളുകളാണ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇതിന്‍പ്രകാരം ഇവരുമായി വിശദമായ അഭിമുഖങ്ങളും കൂടിക്കാഴ്ച്ചകളും നടത്തേണ്ടതുണ്ട്. ഈ അവസരത്തില്‍ സിമിതിക്ക് തുറന്ന സമീപനം സ്വീകരിച്ചേ മതിയാകൂവെന്ന് ഗെയ്ക്‌വാദ് കൂട്ടിച്ചേര്‍ത്തു.

പരിശീലകനെ തീരുമാനിക്കുന്നതിന് മുന്‍പ് നായകനുമായി ചര്‍ച്ച നടത്തണമെന്ന പതിവ് നിര്‍ബന്ധമല്ലെന്ന് സൂചിപ്പിച്ച ഗെയ്ക്‌വാദ്, വിഷയത്തില്‍ ബിസിസിഐയുടെ എടുക്കുന്ന നിലപാടിനൊപ്പം സമിതി നില്‍ക്കുമെന്ന് വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തൊട്ടുമുന്‍പുതന്നെ കോലി അദ്ദേഹത്തിന്റെ അഭിപ്രായം അറിയിച്ചതാണ്. നേരത്തെ വനിതാ പരിശീലകയെ തിരഞ്ഞെടുത്തപ്പോഴും ഉപദേശക സമിതി സ്വമേധയാ തീരുമാനങ്ങള്‍ എടുക്കുകയായിരുന്നെന്ന് ഗെയ്ക്‌വാദ് ഓര്‍മ്മപ്പെടുത്തി.

ടീമിനെ ഒന്നടങ്കം കൈകാര്യം ചെയ്യാനുള്ള ശേഷി, കൃത്യമായ പ്ലാനിങ്, സാങ്കേതിക ജ്ഞാനം എന്നീ ഘടകങ്ങളാണ് പരിശീലകന് നിര്‍ബന്ധമായും വേണ്ടത്. നിലവില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ പുതിയ പരിശീലകന് കീഴില്‍ ദേശീയ ടീം കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കണമെന്നാണ് ഉപദേശക സമിതിയുടെ ആഗ്രഹമെന്ന് ഗെയ്ക്‌വാദ് വ്യക്തമാക്കി. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന ഉപദേശക സമിതിക്കാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചുമതല.