മുംബൈ: രാജിവെച്ച ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെയുടെ പകരക്കാരനാകുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തൊട്ടുമുന്പായി കുംബ്ലെ രാജിവെച്ച പശ്ചാത്തലത്തിലാണ് സേവാഗിന്റെ അഭിപ്രായം. കുംബ്ലെയ്ക്ക് പകരം ഇന്ത്യൻ കോച്ചാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ പ്രമുഖനാണ് 38 കാരനായ വീരേന്ദർ സേവാഗ്.
കുംബ്ലെ കോച്ചായിരിക്കുമ്പോൾ ഞാൻ ഒരിക്കലും കളിച്ചിട്ടില്ല. പക്ഷേ ഇന്ത്യൻ ടീമിൽ എന്റെ സീനിയറായിരുന്നു കുംബ്ലെ. എന്റെ ക്യാപ്റ്റനായിരുന്നു. ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത് കുംബ്ലെ ക്യാപ്റ്റനായിരുന്നപ്പോഴാണ്. കുംബ്ലെ ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. കുംബ്ലെയുടെ പകരക്കാരനായി എത്തുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല - യു സി ന്യൂസുമായുള്ള ഒരു അഭിമുഖത്തിൽ സേവാഗ് പറഞ്ഞു.

കോച്ച് എന്ന നിലയിൽ കുംബ്ലെയുടെ നേട്ടങ്ങൾ ആവർത്തിക്കുക തീരെ എളുപ്പമല്ല. കുംബ്ലെയുടെ കോച്ചിങിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാനാളല്ല. പക്ഷേ ഒരു സീനിയർ എന്ന നിലയിൽ കളിക്കാരൻ എന്ന നിലയിൽ കുംബ്ലെയെക്കാൾ മികച്ചവർ കുറവാണ്. വിദേശിയായ ഒരാളെക്കാൾ ഇന്ത്യക്കാരൻ തന്നെയാണ് കോച്ചാകാൻ നല്ലതെന്ന് സേവാഗ് പറഞ്ഞു. കോച്ചിന്റെ സ്ഥാനത്തേക്ക് രണ്ട് വരി ബയോഡാറ്റ അയച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും വീരു പറഞ്ഞു.