മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ കോച്ചായി തുടരാൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയ്ക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ. ഹെഡ് കോച്ചായ അനിൽ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിൽ സ്വരച്ചേര്‌ച്ചയിലല്ല എന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട്. അനിൽ കുംബ്ലെയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കേയാണ് ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ശീതസമരത്തിന്റെ കഥകൾ പുറത്തായത്.
ഒരു വർഷത്തേക്ക് കൂടി കോച്ചിന്റെ ജോലി അനിൽ കുംബ്ലെയ്ക്ക് താൽപര്യമില്ല എന്നാണ് എൻ ഡി ടി വിയാണ് റിപ്പോർട്ട് ചെയ്തത്. ലോധ കമ്മിറ്റി നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടി സുപ്രീം കോടതി നിയോഗിച്ച ബി സി സി ഐ ഭരണസമിതിയുമായി അനില്‍ കുംബ്ലെ കൂടിക്കാഴ്ച നടത്തും. കുംബ്ലെയോട് തുടരാൻ ഭരണസമിതി ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. അത്രയ്ക്കും മികച്ചതാണ് കുംബ്ലെയുടെ ഒരു വർഷത്തെ പ്രകടനം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ കോച്ചായി അനിൽ കുംബ്ലെയെ ബി സി സി ഐ കൈകാര്യം ചെയ്ത രീതിയിൽ രാജിവെച്ച ഭരണസമിതി അംഗം രാമചന്ദ്ര ഗുഹ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനിൽ കുംബ്ലെയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ കോച്ചിന് വേണ്ടി ബി സി സി ഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വീരേന്ദർ സേവാഗും ടോം മൂഡിയും അടക്കമുള്ളവർ കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ലോകകപ്പല്ല ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ Vs പാകിസ്താൻ പോരാട്ടം ഞായറാഴ്ച.. അറിഞ്ഞിരിക്കാൻ 10 കാര്യങ്ങൾ!!
ഇന്ത്യൻ കോച്ചായ അനിൽ കുംബ്ലെയും ഈ സ്ഥാനത്തേക്കുള്ള സ്വാഭാവിക സ്ഥാനാർഥിയാണ്. എന്നാൽ ഈ സ്ഥാനത്ത് തുടരാൻ കുംബ്ലെയ്ക്ക് താൽപര്യമില്ല എന്നാണ് വിവരം. സമീപകാലത്ത് സ്വന്തം നാട്ടിൽ നിന്നും ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും മികച്ച കോച്ചാണ് അനിൽ കുംബ്ലെ. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ സിൻഡ്രോം കാരണമാണ് കുംബ്ലെയുമായി ക്യാപ്റ്റനും ടീമംഗങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാകുന്നത് എന്നാണ് രാമചന്ദ്രഗുഹയുടെ നിരീക്ഷണം.