അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്‌സിന് (CSK) ഈ സീസണിൽ തുടക്കം മുതൽ എല്ലാം പാളിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ മൂന്ന് മത്സരങ്ങളിലും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈയെ ഇനി കാത്തിരിക്കുന്നത് ഇൻ-ഫോം ടീമായ ഡൽഹി ക്യാപിറ്റൽസുമായുള്ള കടുത്ത പോരാട്ടമാണ്. ഈ സാഹചര്യത്തിൽ ചെന്നൈയുടെ ഓപ്പണിംഗ് ജോഡികളായ സഞ്ജു സാംസണെയും റുതുരാജ് ഗെയ്‌ക്‌വാദിനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അനിൽ കുംബ്ലെ.
സഞ്ജു - റുതുരാജ് കൂട്ടുകെട്ട്: പരാജയങ്ങളുടെ ആവർത്തനം!
രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി റെക്കോർഡ് തുകയ്ക്കാണ് സഞ്ജുവിനെ ചെന്നൈ ടീമിലെത്തിച്ചത്. ധോണിയുടെ പകരക്കാരനായി കാണുന്ന സഞ്ജുവിന് ഇതുവരെ മഞ്ഞക്കുപ്പായത്തിൽ തിളങ്ങാനായിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് സഞ്ജുവും റുതുരാജും ചേർന്ന് ആകെ നേടിയത് വെറും 62 റൺസ് മാത്രമാണ്. നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ സ്കോർ വെറും 41 റൺസിൽ നിൽക്കുന്നു. സീനിയർ താരങ്ങൾ എന്ന നിലയിൽ ഇവർക്ക് ഉത്തരവാദിത്തം ഏറുകയാണ്. ക്യാപ്റ്റൻ എന്ന നിലയിലും റുതുരാജ് വലിയ പരാജയമായിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ഏഴ് മത്സരങ്ങളാണ് റുതുരാജിന്റെ കീഴിൽ ചെന്നൈ നിര തോറ്റത്. ഏതൊരു സീസണിലും ആദ്യത്തെ മൂന്ന് കളിയിൽ പരാജയപ്പെട്ടുകൊണ്ട് ചെന്നൈ സീസൺ തുടങ്ങിയിട്ടില്ല.

"സീനിയർ താരങ്ങൾ പരാജയപ്പെടുന്നത് വലിയ തിരിച്ചടി!"
സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയ്ക്കിടെയാണ് കുംബ്ലെ ചെന്നൈയുടെ യഥാർത്ഥ പ്രതിസന്ധി ചൂണ്ടിക്കാട്ടിയത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
"ചെന്നൈയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആശങ്കയാണ്. ടീമിലെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബാറ്റർമാരായ സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും ആദ്യ മൂന്ന് മത്സരങ്ങളിലും ഫോമിലെത്തിയിട്ടില്ലെങ്കിൽ അത് കാര്യങ്ങൾ സങ്കീർണ്ണമാക്കും (Serious challenge). സഞ്ജുവിനെയും എം.എസ്. ധോണിയെയും മാറ്റിനിർത്തിയാൽ ബാറ്റിംഗ് നിരയിലെ മറ്റുള്ളവർ തികച്ചും യുവതാരങ്ങളാണ്," ചെന്നൈയുടെ യഥാർത്ഥ പ്രതിസന്ധിയെക്കുറിച്ച് കുംബ്ലെ വിശദീകരിച്ചു.
"പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു വലിയ ഇന്നിംഗ്‌സ് കളിക്കേണ്ടത് അത്യാവശ്യമാണ്. നിർഭാഗ്യവശാൽ ആദ്യ മൂന്ന് മത്സരങ്ങളിലും കാര്യങ്ങൾ ചെന്നൈയുടെ വഴിക്ക് വന്നില്ല. സീസണിന്റെ തുടക്കമാണെങ്കിലും, പിഴവുകൾ വേഗത്തിൽ തിരുത്തി മുന്നേറാൻ അവർക്ക് സാധിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പമുള്ള യുവതാരങ്ങൾക്ക് മികച്ച അടിത്തറ നൽകാൻ ഇവർക്ക് സാധിക്കുന്നില്ലെങ്കിൽ അത് ചെന്നൈയെ സംബന്ധിച്ചിടത്തോളം 'സീരിയസ് ചാലഞ്ച്' ആയി മാറുമെന്ന് കുംബ്ലെ മുന്നറിയിപ്പ് നൽകുന്നു. പതിനൊന്നാം തിയതി ഡൽഹിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത പോരാട്ടം. പരിക്കിന്റെ പിടിയിലായി കളിക്കാൻ പറ്റാതായ ഡെവാൾഡ് ബ്രെവിസും മഹേന്ദ്ര സിങ് ധോണിയും അടുത്ത മത്സരത്തിൽ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ധോണി എന്തുവന്നാലും ഇറങ്ങണം എന്നാണ് ഭൂരിഭാഗം ആരാധകരുടെയും പക്ഷം. തല തിരിച്ചെത്തുമ്പോൾ ചെന്നൈയുടെ തലവര തന്നെ മാറും എന്നും അഭിപ്രായങ്ങളുണ്ട്.