മുംബൈ: ഇന്ത്യൻ ടീം മുൻ കോച്ച് അനിൽ കുംബ്ലെയുമായുള്ള സാമ്പത്തിക ഇടപാടുകൾ ബി സി സി ഐ അവസാനിപ്പിച്ചു. ഒരു കോടി രൂപയാണ് ബി സി സി ഐ അനിൽ കുംബ്ലെയ്ക്ക് നൽകിയത്. ഹെഡ് കോച്ചായി സേവനമനുഷ്ഠിച്ചതിൽ കരാർ പ്രകാരം ബാക്കിയുണ്ടായ തുകയാണ് ഇത്. ബി സി സി ഐ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
25 ലക്ഷം രൂപയ്ക്ക് മേലെയുള്ള ഇടപാടുകൾ ബി സി സി ഐ വെബ്സൈറ്റിൽ പരസ്യപ്പെടുത്തേണ്ടതുണ്ട്. അത് പ്രകാരമാണ് അനിൽ കുംബ്ലെയുടെ പ്രതിഫലം നൽകിയത് അടക്കമുള്ള വിവരങ്ങൾ ബി സി സി ഐ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. മെയ്, ജൂൺ മാസങ്ങളിലെ പ്രൊഫഷണൽ ഫീസ് ഇനത്തിൽപ്പെടുത്തിയാണ് ബി സി സി ഐ അനിൽ കുംബ്ലെയ്ക്ക് പ്രതിമാസം 48.75 ലക്ഷം രൂപ നൽകിയിരിക്കുന്നത്.
ഒരു വർഷമാണ് അനിൽ കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റത്. ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഈ വർഷം ജൂണിലാണ് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. കുംബ്ലെയ്ക്ക് പിന്നാലെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റു. 2019 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിക്ക് കരാറുള്ളത്.