കൊളംബോ: 2019 ക്രിക്കറ്റ് ലോകകപ്പ് ശ്രീലങ്കയുടെ ദ്വീപില്‍ എത്തുകയെന്നത് അസാധ്യമായ കാര്യമൊന്നുമല്ല. എന്നാല്‍ നിലവിലെ ടീമിന്റെ സ്ഥിതി ഇതിന് അത്ര അനുയോജ്യമാണെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ക്ക് അഭിപ്രായമില്ല. പ്രത്യേകിച്ച് ലങ്കന്‍ യുവനിരയുടെ അടുത്തകാലത്തുള്ള പ്രകടനവും താരങ്ങളുടെ പരുക്കും ടീമിനെ വലയ്ക്കുകയാണ്. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡി സില്‍വയ്ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്, പ്രത്യേകിച്ച് രണ്ട് താരങ്ങള്‍ തിളങ്ങിയാല്‍ ലങ്ക കപ്പടിക്കുമെന്ന് ലോകകപ്പ് ജേതാവ് കൂടിയായ ഇദ്ദേഹം തറപ്പിച്ച് പറയുന്നു.
മുതിര്‍ന്ന താരങ്ങളായ ആഞ്ചലോ മാത്യൂസ്, ദിനേശ് ചാന്ദിമാല്‍ എന്നിവരുടെ മികവാര്‍ന്ന പ്രകടനം ടീമിന്റെ വിജയത്തില്‍ സുപ്രധാനമാണെന്ന് ഡി സില്‍വ അഭിപ്രായപ്പെടുന്നു. ലങ്കന്‍ ടീമിലെ മികച്ച ഓള്‍ റൗണ്ടര്‍ ആഞ്ചലോയാണ്, ഒപ്പം ചാന്ദിമാലും ചേര്‍ന്നാല്‍ ഗുണപരമാണ്, പ്രത്യേകിച്ച് ഇരുവര്‍ക്കും ബാറ്റിംഗില്‍ പ്രത്യേക ബുദ്ധിയുണ്ട്, 96ല്‍ ലോകകപ്പ് നേടിയ ടീമിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായിരുന്ന ഡി സില്‍വ പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്‍മാറിയ ആഞ്ചലോ ഈ വര്‍ഷം ആദ്യമാണ് ടീമില്‍ തിരിച്ചെത്തിയത്. പക്ഷെ പരുക്ക് മൂലം ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്.
ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് മാത്രമാണ് സമീപകാലത്ത് ലങ്കയുടെ ആശ്വാസം. ബംഗ്ലാദേശികളെ പരിശീലിപ്പിച്ച ചാന്ദിക ഹാതുരുസിംഗയാണ് ഇപ്പോള്‍ ലങ്കന്‍ കോച്ച്. താരങ്ങളുമായി നല്ല ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് പുതിയ കോച്ചിന്റെ ആനുകൂല്യം. ലങ്കന്‍ താരങ്ങള്‍ തടിയന്‍മാരാണെന്നും പണിയെടുക്കാനും രാജ്യത്തെ സ്‌പോര്‍ട്‌സ് മന്ത്രി പോലും അഭിപ്രായപ്പെടുന്ന സാഹചര്യമുണ്ടായി.
എന്നാല്‍ താരങ്ങള്‍ ഫിറ്റാണെന്നും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നും ക്രിക്കറ്റ് കമ്മിറ്റി തലവനായിരുന്നു ഡി സില്‍വ വ്യക്തമാക്കി. വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേരയിലാണ് ഇദ്ദേഹം ഭാവിയിലെ താരത്തെ ദര്‍ശിക്കുന്നത്. സനത് ജയസൂര്യയുടെ വെടിക്കെട്ട് പെരേരയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് മുന്‍ സൂപ്പര്‍താരത്തിന്റെ പ്രവചനം.