ഇന്ത്യയുടെ മൂന്നാം ഏകദിന ലോകകപ്പെന്ന സ്വപ്നം കിരീടത്തിന് രണ്ടടിയകലെ പൊലിഞ്ഞു വീണിട്ട് ഇന്നേക്കു ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യക്കു പിഴച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയിട്ടും സെമിയില്‍ വിരാട് കോലിക്കും സംഘത്തിനും ഇതാവര്‍ത്തിക്കാനായില്ല. മഴയെ തുടര്‍ന്ന് രണ്ടു ദിവസമായി നടന്ന മല്‍സരത്തില്‍ 18 റണ്‍സിനായിരുന്നു കിവീസ് ഇന്ത്യയെ വീഴ്ത്തിയത്.
അന്നു ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മാത്രമായിരുന്നു. ഫിഫ്റ്റിയുമായി ജഡേജ ടീമിനെ കരയകറ്റാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. ഇതായിരുന്നു ജയിക്കാമായിരുന്ന മല്‍സരം ഇന്ത്യ കൈവിടാന്‍ കാരണം. അന്നത്തെ നിരാശ ഇപ്പോഴും മാറിയിട്ടില്ലെന്നു ജഡേജ ട്വിറ്ററില്‍ കുറിച്ചു. ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു പക്ഷെ ചിലപ്പോള്‍ ലക്ഷ്യത്തിലെത്താതെ പോവും. ഏറ്റവും ദുഖകരമായ ദിവസങ്ങളിലൊന്ന് എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ 239 റണ്‍സിലൊതുക്കിയപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങി നിര അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു. 221 റണ്‍സിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ജൂലൈ ഒമ്പതിനായിരുന്നു സെമി ഫൈനല്‍. എന്നാല്‍ ന്യൂസിലാന്‍ഡിന്റെ ഇന്നിങ്സ് അവസാനിച്ച ശേഷം മഴയെത്തിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് റിസര്‍വ് ദിനമായ ജൂലൈ 10ലേക്കു മാറ്റി. 240 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ മുന്‍നിരയെ കിവീസ് പേസര്‍മാര്‍ തരിപ്പണമാക്കി. സ്കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സാവുമ്പോഴേക്കും രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെ ഇന്ത്യക്കു നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്നും പിന്നീട് തിരിച്ചുകയറാന്‍ ഇന്ത്യക്കായില്ല.
31ാം ഓവറില്‍ ആറിന് 92 റണ്‍സെന്ന നിലയിലേക്കു ഇന്ത്യ കൂപ്പുകുത്തി. വിജയപ്രതീക്ഷ പൂര്‍ണമായി നഷ്ടപ്പെട്ട ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് ജഡേജയായിരുന്നു. 54 പന്തില്‍ 77 റണ്‍സെടുത്ത അദ്ദേഹം എംഎസ് ധോണിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഈ സഖ്യം വേര്‍പിരിഞ്ഞതോടെ ഇന്ത്യയുടെ തോല്‍വി പൂര്‍ണമായി. ബാറ്റിങില്‍ തിളങ്ങിയ ജഡേജ 10 ഓവറില്‍ 34 റണ്‍സിന് ഒരു വിക്കറ്റെടുത്ത് ബൗളിങിലും സാന്നിധ്യമറിയിച്ചിരുന്നു.