ബ്രിസ്ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഏറ്റവും കൈയടി നേടിയത് നായകന് അജിന്‍ക്യ രഹാനെയാണ്. ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോറ്റുനില്‍ക്കുന്ന അവസ്ഥയിലാണ് നായകന് വിരാട് കോലി നാട്ടിലേക്ക് മടങ്ങിയത്. 36 റണ്‍സിന് ഓള്‍ഔട്ട് ആയതിന്റെ സമ്മര്‍ദ്ദവും ടീമിനുണ്ട്. ഈ അവസരത്തില്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലെത്തിക്കാന്‍ അജിന്‍ക്യ രഹാനെയ്ക്ക് സാധിച്ചു.
ഓസ്ട്രേലിയയില്‍ മറികടക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം രഹാനെയ്ക്ക് അതിജീവിക്കാനായി. സഹതാരങ്ങള്‍ക്ക് മികച്ച പിന്തുണ നല്കി പ്രചോദനം നല്കി മുന്നില്‍ നിന്ന് നയിച്ച് കിരീടത്തിലേക്ക് ഇന്ത്യയെ എത്തിച്ചതില്‍ രഹാനെ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. ഇപ്പോഴിതാ എല്ലാവരുടെയും വലിയ സംഭാവനയാണ് തന്റെ ക്യാപ്റ്റന്‍സിയെ മികച്ചതാക്കിയതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അജിന്‍ക്യ രഹാനെ.
'രാജ്യത്തെ നയിക്കാന്‍ കഴിയുകയെന്നത് വലിയ അംഗീകാരമാണ്. എന്റെ നേട്ടമല്ലിത് ടീമിന്റെ നേട്ടമാണ്. എല്ലാവരുടെയും വലിയ സംഭാവനകള്‍ ഉണ്ടായിരുന്നതിനാലാണ് എന്റെ ക്യാപ്റ്റന്‍സി മികച്ചതായി തോന്നിയത്. കളത്തിലെ മനോഭാവവും സ്വഭാവവുമെല്ലാം ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതായിരുന്നു. അഡ്ലെയ്ഡ് ടെസ്റ്റിന് ശേഷമുള്ള കാര്യങ്ങള്‍ വളരെ പ്രയാസമുള്ളതായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പോരാട്ടവീര്യംകൊണ്ട് അതിനെ അതിജീവിക്കാനായി. ഫലത്തെക്കുറിച്ച് അതികമായി ഞങ്ങള്‍ ചിന്തിച്ചില്ല. മനോഹരമായ ക്രിക്കറ്റ് കളിക്കാനാണ് ശ്രമിച്ചത്. സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെ ടീമിന്റെ ഭാഗമായ എല്ലാവരുമാണ് വിജയത്തിന്റെ അഭിനന്ദനം അര്‍ഹിക്കുന്നത്'-രഹാനെ പറഞ്ഞു.
ഈ ജയം ഞങ്ങളെല്ലാം നന്നായി ആസ്വദിച്ചു. ഞങ്ങള്‍ മാത്രമല്ല എല്ലാ ഇന്ത്യക്കാരും ഈ ജയം ആസ്വദിച്ചുവെന്ന് അറിയാം. ഇപ്പോള്‍ നേടിയ ഈ ചരിത്രനേട്ടത്തിന്റെ ആഹ്ലാദം ഈ രാത്രിയോടെ അവസാനിക്കും. ഞങ്ങള്‍ ഇന്ത്യയിലെത്തിയാല്‍ ഇംഗ്ലണ്ട് പരമ്പരയെക്കുറിച്ച് മാത്രമാവും ചിന്തയെന്നും രഹാനെ പറഞ്ഞു. യുവതാരങ്ങളുടെ ബാറ്റിങ് പ്രകടനത്തെയും രഹാനെ പ്രശംസിച്ചു. ശുബ്മാന് ഗില്ലും വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും നടത്തിയ പ്രകടനം വിലമതിക്കാനാവാത്തതാണെന്നാണ് രഹാനെ അഭിപ്രായപ്പെട്ടത്.
ഗാബയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. പുറത്താവാതെ 89 റണ്‍സാണ് പന്ത് നേടിയത്. 9 ഫോറും 1 സിക്സും 23കാരനായ താരം പറത്തി. ശുബ്മാന് ഗില്‍ (91),ചേതേശ്വര്‍ പുജാര (56),വാഷിങ്ടണ്‍ സുന്ദര്‍ (22) എന്നിവരുടെ ബാറ്റിങ്ങും രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. പന്ത് കളിയിലെ താരമായപ്പോള്‍ പാറ്റ് കമ്മിന്‍സാണ് പരമ്പരയിലെ താരം.