ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന് പിന്നാലെ ടീം ഇന്ത്യയെ കടന്നാക്രമിച്ച് മുൻ പാകിസ്ഥാൻ ഓപ്പണർ അഹമ്മദ് ഷെഹ്‌സാദ്. വിരാട് കോഹ്‌ലിയെപ്പോലെ ഉത്തരവാദിത്തം ഏറ്റെടുത്ത് റൺസ് പിന്തുടരാൻ ശേഷിയുള്ള ഒരു താരം പോലും നിലവിലെ ഇന്ത്യൻ ടീമിലില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
കോഹ്‌ലിയുടെ വിടവ്:
"വിരാട് കോഹ്‌ലിയുടെ പകരക്കാരനാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റൺ ചേസിംഗ് ഒരു കലയാണെങ്കിൽ അത് വിരാട് കോഹ്‌ലിയുടെ രക്തത്തിലുള്ളതാണ്. കോഹ്‌ലിയുള്ളപ്പോൾ മറ്റാരും സമ്മർദ്ദം അറിഞ്ഞിരുന്നില്ല, അദ്ദേഹം ഒറ്റയ്ക്ക് കളി ജയിപ്പിക്കുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ 'കിംഗ്' എന്ന് വിളിക്കുന്നത്. എന്നാൽ നിലവിലെ ഈ ടീമിന് സ്കോർ ബോർഡിൽ സമ്മർദ്ദം വരുമ്പോൾ എങ്ങനെ കളിക്കണമെന്ന് അറിയില്ല," ഷെഹ്‌സാദ് പറഞ്ഞു.

ഗംഭീർ യുഗത്തിലെ 'ചോക്കേഴ്സ്':
ഗൗതം ഗംഭീർ പരിശീലിപ്പിക്കുന്ന നിലവിലെ ടീമിന് ഗെയിം അവയർനസ് ഇല്ലെന്നും സമ്മർദ്ദഘട്ടങ്ങളിൽ അവർ തകർന്നടിയുകയാണെന്നും ഷെഹ്‌സാദ് ആരോപിച്ചു. "ആദ്യ ഇന്നിംഗ്സിൽ തല്ലിത്തകർക്കാൻ ഇവർക്ക് സാധിക്കുമായിരിക്കും, പക്ഷേ ഒരു വലിയ സ്കോർ പിന്തുടരുമ്പോൾ ഇവർ 'ചോക്ക്' ചെയ്യുന്നു. വെറും ഓൾറൗണ്ടർമാരെ നിറച്ചതുകൊണ്ട് മാത്രം കാര്യമില്ല, മാർക്രമിനെപ്പോലെയുള്ള ബൗളർമാർക്ക് മുന്നിൽ വിക്കറ്റ് കളയുന്നതാണ് ഇപ്പോൾ കാണുന്നത്," അദ്ദേഹം കൂട്ടിചേർത്തു.
അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മ:
ഐസിസി റാങ്കിംഗിൽ ഒന്നാമനായി എത്തിയ അഭിഷേക് ശർമ്മയുടെ മോശം ഫോമിനെയും പാക് താരങ്ങൾ പരിഹസിച്ചു. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ അഭിഷേക്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് വെറും 15 റൺസാണ്. ഇഷാൻ കിഷൻ ഒഴികെ മുൻനിരയിൽ മറ്റാരും തിളങ്ങാത്തത് ഇന്ത്യയുടെ സെമി സാധ്യതകളെ ബാധിക്കുമെന്നും പാക് താരങ്ങളായ മുഹമ്മദ് അമീറും ഷെഹ്‌സാദും നിരീക്ഷിച്ചു.
അഭിഷേക് ശർമ്മ - ടി20 ലോകകപ്പ് 2026 സ്റ്റാറ്റ്‌സ്:
ഇന്നിംഗ്സ് - 4
റൺസ് - 15
ശരാശരി - 3.75
ഡക്കുകൾ - 3
സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ വളരെ ദയനീയമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തകർന്നടിഞ്ഞപ്പോൾ 76 റൺസിന്റെ വമ്പൻ പരാജയം ഇന്ത്യയെ പിടികൂടി. ടീം സെലക്ഷനിലെയും കോമ്പിനേഷൻ വർക്ക് ഔട്ട് ആകാത്തതിന്റെയും എല്ലാ പ്രശ്നങ്ങളും പ്രോട്ടീസിനെതിരെ ഇന്ത്യൻ ടീമിൽ പ്രകടമായിരുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്നവരുടെ കാര്യമെടുത്താൽ, അതിൽ അഞ്ചും ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്മാന്മാരാണ്. ഇത് എതിർ ടീമിലെ ഓഫ് സ്പിന്നേഴ്സിന് കാര്യങ്ങൾ എളുപ്പമാക്കുന്നു. മാത്രമല്ല, ഏറ്റവും നിർണായകമായ മത്സരത്തിൽ അക്ഷർ പട്ടേലിനെ ഒഴിവാക്കി വാഷിങ്ടൺ സുന്ദറിന് സ്ഥാനം നൽകിയതും വിമർശനങ്ങൾക്ക് വഴിവെച്ചു. എന്നാൽ സുന്ദർ ആകട്ടെ, പന്തെറിഞ്ഞത് വെറും 2 ഓവർ മാത്രം. ഇങ്ങനെ തിരുത്താൻ ഒരുപാട് തെറ്റുകൾ മുന്നിലുള്ളപ്പോൾ എങ്ങനെയാകും ടീം ഇന്ത്യ അടുത്ത മത്സരത്തിൽ സിംബാബ്‍വെയെ നേരിടാൻ പോകുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.