മുംബൈ: 20123 ലെ സീസണിലാണ് ഐ പി എല്ലില്‍ ഒത്തുകളി വിവാദം ആദ്യമായി ഉയരുന്നത്. മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് അടക്കമുള്ള കളിക്കാര്‍ അറസ്റ്റിലാകുകയും ചെന്നൈയും രാജസ്ഥാനും പോലുള്ള ടീമുകള്‍ സംശയത്തിന്റെ നിഴലിലാകുകയും ചെയ്തു. എന്നാല്‍ ഒത്തുകളിക്കെതിരെ നടപടി ശക്തമായതോടെ ടെക്‌നോളജിയെ കൂട്ടുപിടിച്ചാണ് ബെറ്റിംഗ് മാഫിയ ഇപ്പോള്‍ പണമുണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ലൈവ് കവറേജ് എന്നാണ് പേരെങ്കിലും 12 സെക്കന്‍ഡ് വൈകിയാണ് ഐ പി എല്‍ മത്സരങ്ങള്‍ ടി വിയില്‍ കാണിക്കുന്നത്. ഈ പന്ത്രണ്ട് സെക്കന്‍ഡ് ഫലപ്രദമായി ഉപയോഗിച്ചാണത്രെ പന്തയക്കാര്‍ ലാഭമുണ്ടാക്കുന്നത്. ബെറ്റിംഗ് മാഫിയയ്ക്ക് പണമുണ്ടാക്കാനുള്ള കളിക്കളമാണ് ഐ പി എല്‍ എന്നത് പുതിയ കാര്യമൊന്നും അല്ല. 12 സെക്കന്‍ഡ് കൊണ്ട് ബെറ്റിംഗ് മാഫിയ പണമുണ്ടാക്കുന്നത് എങ്ങനെ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ടെഴുതിയത്.
പന്തയക്കാരുടെ ആളുകള്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് ഉണ്ടാകുമത്രെ. കൡയുടെ തത്സമയ വിവരങ്ങള്‍ അവര്‍ അപ്പോള്‍ തന്നെ അതാത് ആളുകളെ അറിയിക്കും. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാകും ബെറ്റിംഗ് നടക്കുക. ഗ്രൗണ്ടില്‍ എന്താണ് നടക്കുന്നത് അറിഞ്ഞുകഴിഞ്ഞ ശേഷമാണ് ബെറ്റിംഗ് നടക്കുന്നത് എന്ന് ചുരുക്കം. ഇത് അറിയാത്ത ആളുകള്‍ കെണിയില്‍ പെടും, പണം പോകും.
മൂന്നോ നാലോ നിമിഷം കൊണ്ട് സ്‌റ്റേഡിയത്തില്‍ നിന്നും കളിയുടെ വിവരങ്ങള്‍ അതാത് ആളുകളിലെത്തും. ബെറ്റിംഗിനിരിക്കുന്ന ആളുകള്‍ക്ക് കാര്യങ്ങള്‍ പിന്നെ എളുപ്പമാണ്. 2013 എപ്പിസോഡിന് ശേഷം ഐ പി എല്ലില്‍ ഒത്തുകളി വാര്‍ത്തകള്‍ ഉണ്ടായിട്ടില്ലെങ്കിലും ബെറ്റിംഗ് മാഫിയ ഇപ്പോഴും സജീവമാണ്. ദില്ലി, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ നിന്നും ഇത്തവണ പോലീസ് വാതുവെപ്പ് സംഘങ്ങളെ അറസ്റ്റ് ചെയ്തിരുന്നു.