മിര്‍പൂര്‍: ഷാഹിദ് അഫ്രീദിയുടെ ബാറ്റിന് നടുവില്‍ പന്ത് കൊണ്ടാല്‍ പിന്നെ അത് നോക്കേണ്ട കാര്യമില്ല. കീരണ്‍ പൊള്ളാര്‍ഡും കോറി ആന്‍ഡേഴ്‌സനുമൊക്കെ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്നതിനും എത്രയോ കാലം മുന്‍പേ അതങ്ങനെയാണ്. അവസാന ഓവറില്‍ അടുത്തടുത്ത രണ്ട് സിക്‌സറുകളോടെ ആര്‍ അശ്വിനെ അടിച്ച് നിലം പരിശാക്കി അഫ്രീദി പാകിസ്താന് നേടിക്കൊടുത്തത് കലാശക്കളിക്കുള്ള ടിക്കറ്റ്.
ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും മാത്രമല്ല, ഉപഭൂഖണ്ഡത്തിലും ജയിക്കാനുള്ള കോപ്പൊന്നും ഈ ടീമിന്റെ പക്കലില്ല എന്ന് ഇന്ത്യ പിന്നെയും തെളിയിച്ചു. ധോണിക്ക് പകരം വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയിട്ടും കളിയിലോ ഫലത്തിലോ കാര്യമായ മാറ്റമൊന്നും കൊണ്ടുവരാന്‍ സാധിച്ചില്ല. നേരത്തെ ശ്രീലങ്കയോടും ഇന്ത്യ തോറ്റിരുന്നു.
ക്യാപ്റ്റന്‍ കോലിയുടെ കീഴില്‍ ഏഷ്യാകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. ജയിച്ചേ തീരു എന്ന നിലയില്‍ ബദ്ധശത്രുക്കളായ പാകിസ്താനോട് മരണക്കളിക്കിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതലേ പിഴച്ചു. ഓപ്പണര്‍ ശിഖര്‍ ധവാനും ക്യാപ്റ്റന്‍ കോലിയും ചെറിയ സ്‌കോറിന് പുറത്ത്. രാഹനെയും കാര്‍ത്തിക്കും വെറുതെ പന്തുക്കള്‍ കളഞ്ഞപ്പോള്‍ പാഴായത് രോഹിത് ശര്‍മയും ജഡേജയും റായിഡുവും നേടിയ അര്‍ദ്ധ സെഞ്ചുറികള്‍.
മൂന്നില്‍ രണ്ട് കളിയും തോറ്റ ഇന്ത്യ മിക്കവാറും പുറത്തായ സ്ഥിതിയിലാണ്. ദുര്‍ബലരായ ബംഗ്ലാദേശിനോട് മാത്രമാണ് ഇന്ത്യ ഒരു കളി ജയിച്ചത്. ലങ്കയോടും പാകിസ്താനോടും തോറ്റു. ഇനി അഫ്ഗാനിസ്ഥാനോട് ഒരു കളി ബാക്കിയുണ്ട്. ലങ്ക അടുത്ത കളി തോല്‍ക്കുകയും തങ്ങള്‍ വളരെ ഉയര്‍ന്ന റണ്‍റേറ്റില്‍ അഫ്ഗാനോട് ജയിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷകള്‍ ബാക്കിയുണ്ട്.