ലോക റെക്കോര്‍ഡ്
അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി നാലു പന്തുകളില്‍ നാലു വിക്കറ്റുകളെന്ന ബൗളറെന്ന ലോക റെക്കോര്‍ഡിനാണ് റാഷിദ് അവകാശിയായത്. അയര്‍ലാന്‍ഡിന്റെ കെവിന്‍ ഒബ്രെയ്‌നെ, ജോര്‍ജ് ഡോക്രെല്‍, ഷെയ്ന്‍ ഗെറ്റ്‌കേറ്റ്, സിമി സിങ് എന്നിവരെയാണ് റാഷിദ് തുടരെ പുറത്താക്കിയത്. ഇവരില്‍ കെവിനെ ആറാമത്തെ പന്തില്‍ ഔട്ടാക്കിയ റാഷിദ് തൊട്ടടുത്ത സ്‌പെല്ലില്‍ ആദ്യ മൂന്നു പന്തുകളിലും വിക്കറ്റെടുത്ത് ചരിത്രം കുറിക്കുകയായിരുന്നു.
നേരത്തേ ലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക തുടരെ നാലു പന്തില്‍ നാലു വിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഈ നേട്ടം ഏകദിനത്തിലായിരുന്നു.
ആദ്യ സ്പിന്നര്‍
അന്താരാഷ്ട്ര ടി20യില്‍ ഹാട്രിക്ക് നേടിയ ആദ്യത്തെ സ്പിന്നറെന്ന റെക്കോര്‍ഡ് കൂടി റാഷിദ് തന്റെ പേരില്‍ കുറിച്ചു. മുമ്പ് പേസര്‍മാര്‍ മാത്രമേ അന്താരാഷ്ട്ര ടി20യില്‍ ഹാട്രിക്കിന് അവകാശികളായിട്ടുള്ളൂ. ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ, മുന്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജേക്കബ് ഓറം, ന്യൂസിലാന്‍ഡിന്റെ തന്നെ ടിം സോത്തി. ശ്രീലങ്കയുടെ തിസാര പെരേര, പാകിസ്താന്റെ ഫഹീം അഷ്‌റഫ്, ലങ്കന്‍ ഇതിഹാസം ലസിത് മലിങ്ക എന്നിവരാണ് നേരത്തേ ടി20യില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ ബൗളര്‍മാര്‍. ഇവരെല്ലാം പേസര്‍മാര്‍ ആയതിനാല്‍ തന്നെ റാഷിദിന്റെ നേട്ടത്തിന് മാറ്റ് കൂടുന്നു.
കളിയില്‍ അഞ്ചു വിക്കറ്റുകള്‍
അയര്‍ലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ജോര്‍ജ് ഡോക്രെല്‍ (18), ഷെയ്ന്‍ ഗെറ്റ്‌കേറ്റ് (2), സിമി സിങ് (0) എ്ന്നിവരെ പുറത്താക്കിയാണ് റാഷിദ് ഹാട്രിക് തികച്ചത്. ജോഷ്വ ലിറ്റില്‍ (6), കെവിന്‍ ഒബ്രെയ്ന്‍ (74) എന്നിവരെ കൂടി ഔട്ടാക്കി താരം അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ചു.
നാലോവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് അഞ്ചു പേരെ പുറത്താക്കിയത്. കരിയറില്‍ രണ്ടാം തവണയാണ് അദ്ദേഹം ടി20യില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്യുന്നത്.
പരമ്പര തൂത്തുവാരി അഫ്ഗാന്‍
റാഷിദിന്റെയും മുഹമ്മദ് നബിയുടെയും (81) മികവില്‍ അയര്‍ലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര അഫ്ഗാന്‍ 3-0ന് തൂത്തുവാരുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. നബിയുടെ (81) തകര്‍പ്പന്‍ ബാറ്റിങാണ് അവരെ ശക്തമായ നിലയിലെത്തിച്ചത്. 36 പന്തില്‍ ആറു ബൗണ്ടറികളും ഏഴു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറുപടിയില്‍ അയര്‍ലാന്‍ഡിനെ റാഷിദ് എറിഞ്ഞൊതുക്കി. എട്ടു വിക്കറ്റിന് 178 റണ്‍സെടുത്താനേ അവര്‍ക്കായുള്ളൂ. ഓപ്പണര്‍ കെവിന്‍ ഒബ്രെയ്ന്‍ (74), ആന്‍ഡ്രു ബാല്‍ബിറൈന്‍ (47) എന്നിവര്‍ പൊരുതിയെങ്കിലും ജയിക്കാന്‍ അതു മതിയായിരുന്നില്ല.
കളിയിലെയും പരമ്പരയിലെയും താരമായി അഫ്ഗാന്റെ മുഹമ്മദ് നബി തിരഞ്ഞെടുക്കപ്പെട്ടു.