ദില്ലി: വിരാട് കോലിയുടെ ചാരിറ്റി ഡിന്നറിൽ വിവാദ വ്യവസായി വിജയ് മല്യയെ പരിഗണിക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ബ്രിട്ടനിൽ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിൽ പങ്കെടുത്ത മല്യയെ കാര്യമായി മൈൻഡ് ചെയ്യാതെ പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ഇന്ത്യൻ ടീം ഉടൻ തന്നെ ഹോട്ടലില്‍ നിന്ന് മടങ്ങുകയായിരുന്നു.
മല്യ ഹോട്ടലിൽ എത്തിയ വിവരമറിഞ്ഞ കോലി ഉൾപ്പെടെയുള്ള ഇന്ത്യൻ ടീമംഗങ്ങൾ അസ്വസ്ഥരായെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചാരിറ്റി ഡിന്നറിന് വേണ്ടി ആരും മല്യയെ ക്ഷണിച്ചിരുന്നില്ല. എന്നാല്‍ വിവാദം ഭയന്നാണ് ഇന്ത്യന്‍ ടീം മല്യയുമായി പരിചയം പുതുക്കാൻ പോലും തയ്യറാവാതിരുന്നതെന്നാണ് സൂചന.
ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണാൻ വിജയ് മല്യ എത്തിയത് വാർത്തയായിരുന്നു. ഞായറാഴ്ച ബിർമിംഗ്ഹാം എഡ്ബസ്തന്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യയിൽ എസ്ബിഐ ഉൾപ്പെടെ വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയ്ക്കെതിരെ ഇന്ത്യയിൽ വിവിധ കേസുകള്‍ നിലവിലുണ്ട്. കളി കാണാനെത്തിയ മല്യ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറെയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്. സ്റ്റേഡിയത്തിലെ മല്യയുടെ സാന്നിധ്യത്തെ വിമർശിച്ച് രംഗത്തെത്തിയ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയ മല്യ ഇന്ത്യയുടെ കളി കാണാൻ ഇനിയുമെത്തുമെന്നും വ്യക്തമാക്കിയിരുന്നു.
താന്‍ ഇനിയും കളി കാണാനെത്തുമെന്നും ഇന്ത്യയെ പ്രോത്സാഹിപ്പിക്കുമെന്നും മല്യ ട്വീറ്റിലാണ് മല്യ അറിയിച്ചത്. പാകിസ്താനെ തോല്‍പിച്ച ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ കോലിയെ മല്യ അഭിനന്ദിക്കുകയും ചെയ്തു. എഡ്ഗാബ്സ്റ്റൺ സ്റ്റേഡിയത്തിൽ വെള്ള കോട്ടണിഞ്ഞ് ഇന്ത്യ- പാക് മത്സരം കാണുന്ന മല്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്പോമുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു.