ടി20 ലോകകപ്പില്‍ നിലനില്‍പ്പിനായുള്ള ജീവന്‍മരണ പോരാട്ടത്തിന് ടീം ഇന്ത്യ ഒരുങ്ങുമ്പോള്‍, മോശം ഫോമിലുള്ള യുവതാരങ്ങളെ പിന്തുണച്ച് ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊട്ടക്. വ്യാഴാഴ്ച ചെന്നൈയില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെയും തിലക് വര്‍മ്മയുടെയും ഫോമിലേക്കാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും ഇരുവരെയും കോച്ച് പ്രതിരോധിച്ചത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
അഭിഷേക് 'മിന്നി' എന്ന് കോച്ച്! കൈകൊട്ടി ചിരിച്ച് ആരാധകർ
കഴിഞ്ഞ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 15 റണ്‍സ് മാത്രമാണ് അഭിഷേക് ശര്‍മ്മയുടെ സമ്പാദ്യം. ഇതില്‍ മൂന്ന് തവണ താരം പൂജ്യത്തിന് പുറത്തായി. ശരാശരി 3-ലേക്ക് താഴുകയും സ്‌ട്രൈക്ക് റേറ്റ് 75-ലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടും അഭിഷേക് കഴിഞ്ഞ മത്സരത്തില്‍ നന്നായി കളിച്ചു എന്നാണ് കൊട്ടക് അവകാശപ്പെടുന്നത്. "അഭിഷേക് കഴിഞ്ഞ കളിയില്‍ മികച്ച രീതിയിലാണ് പന്ത് നേരിട്ടത്. ഒരു താരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് അനാവശ്യ സമ്മര്‍ദ്ദം നല്‍കും. അദ്ദേഹത്തെ നല്ല മാനസികാവസ്ഥയില്‍ നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ ജോലി," കൊട്ടക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിലക് വര്‍മ്മയുടെ 'മെല്ലെപ്പോക്ക്' പ്രശ്‌നമല്ല
അമിത പ്രതിരോധം ബാധിച്ച തിലക് വര്‍മ്മയുടെ സ്‌ട്രൈക്ക് റേറ്റും നിലവില്‍ വലിയ ആശങ്കയാണ്. എന്നാല്‍ റണ്‍-എ-ബോള്‍ ഇന്നിംഗ്‌സുകളില്‍ തനിക്ക് ടെന്‍ഷനില്ലെന്നാണ് കോച്ചിന്റെ നിലപാട്. "തിലക് ബാറ്റ് ചെയ്യുന്ന രീതിയില്‍ ഒരു പ്രശ്‌നവുമില്ല. പാകിസ്താനെതിരെ അദ്ദേഹം നന്നായി കളിച്ചു. സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ അദ്ദേഹത്തിന് രണ്ട് ബൗണ്ടറികളുടെ മാത്രം ദൂരമേയുള്ളൂ. ദക്ഷിണാഫ്രിക്കയോട് തോറ്റതിലോ താരങ്ങളുടെ ഫോമിലോ ഞങ്ങള്‍ക്ക് ആശങ്കയില്ല," കൊട്ടക് കൂട്ടിിച്ചേര്‍ത്തു.
മാറ്റങ്ങള്‍ ഉറപ്പ്; സഞ്ജുവും അക്‌സറും വരുന്നു
കോച്ച് താരങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. കുടുംബപരമായ അത്യാവശ്യത്തിന് നാട്ടിലേക്ക് മടങ്ങിയ റിങ്കു സിംഗിന് പകരം സഞ്ജു സാംസണ്‍ ടീമിലെത്തും. കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിന് പകരം വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിംബാബ്‌വെ നിരയില്‍ ആറ് വലംകൈയന്‍ ബാറ്റര്‍മാരുള്ളത് പരിഗണിച്ചാണ് അക്‌സറിനെ കൊണ്ടുവരുന്നത്. ചെന്നൈയിലെ കളിയില്‍ തോറ്റാല്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ അവസാനിക്കും എന്നതിനാല്‍ പരീക്ഷണങ്ങള്‍ മതിയാക്കി കരുതലോടെ നീങ്ങാനാണ് ടീം ഇന്ത്യയുടെ നീക്കം.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയാണ് ഇരു ടീമുകളും സൂപ്പർ 8ൽ സ്ഥാനം ഉറപ്പിച്ചത്. യു.എസ്.എ, നെതർലാൻഡ്സ്, പാകിസ്ഥാൻ, നമീബിയ എന്നീ ടീമുകളെ തോൽപ്പിച്ച് ആധികാരികമായി ഇന്ത്യയെത്തിയപ്പോൾ, ഓസ്ട്രേലിയയും ശ്രീലങ്കയും അടങ്ങുന്ന ഗ്രൂപ്പിലെ വമ്പന്മാരെ അട്ടിമറിച്ചാണ് സിംബാബ്‍വെ സൂപ്പർ 8ൽ സ്ഥാനം ഉറപ്പിച്ചത്. എന്നാൽ, ഇരു ടീമുകൾക്കും സൂപ്പർ 8ലെ ആദ്യ മത്സരം പരാജയപ്പെടേണ്ടി വന്നു. സിംബാബ്‍വെ വെസ്റ്റ് ഇന്റീസിനോടും ഇന്ത്യ ദക്ഷിണാഫ്രിക്കയോടുമാണ് പരാജയമറിഞ്ഞത്. അതുകൊണ്ടുതന്നെ, ഇരു ടീമുകൾക്കും ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ഇന്നത്തെ ദിവസത്തെ വിജയം അനിവാര്യമാണ്. ഇതുവരെ 10 തവണയാണ് ഇന്ത്യയും സിംബാബ്‍വെയും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 7 തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. മൂന്ന് തവണ സിംബാബ്‍വെയും വിജയിച്ചു.