ഏറ്റവും പുതിയ ഏഷ്യാ കപ്പ് ചാമ്പ്യൻമാരായി ഇന്ത്യ മാറിയിരിക്കുകയാണ്. ഫൈനലിൽ പാകിസ്ഥാനെ തകർത്തു കൊണ്ടായിരുന്നു ഇന്ത്യയുടെ കിരീടം. ഇത്തവണ ടൂർണമെന്റിന് വേദിയായത് യുഎഇ ആയിരുന്നു. അതുകൊണ്ട് തന്നെ റൺസ് സ്കോറിംഗ് വളരെ കുറഞ്ഞ മത്സരങ്ങൾക്കാണ് ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ തവണത്തെ ടൂർണമെന്റുകൾ ഒക്കെ അപേക്ഷിച്ചു നോക്കുമ്പോൾ പക്ഷേ ഇത്തവണ മത്സരം അൽപ്പം കടുപ്പമേറിയതായിരുന്നു.
ബൗളർമാർ മികച്ചുനിന്ന ഈ ടൂർണമെന്റിൽ ബാറ്റ് കൊണ്ട് മികവ് കാട്ടിയവരും ഉണ്ടായിരുന്നു. അതിൽ പ്രധാനി ഇന്ത്യയുടെ കിരീട വിജയത്തിന് നെടുംതൂൺ ആയി നിന്ന് അഭിഷേക് ശർമ്മയാണ്. മുൻ വർഷങ്ങളിൽ എന്ന പോലെ ഇന്ത്യൻ ഓപ്പണറായി സ്ഫോടനാത്മക ബാറ്റിംഗ് ശൈലിയുള്ള അഭിഷേക് ഫൈനലിൽ ഒഴികെ ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്‌ച വച്ചത്.

അതിനൊപ്പം സഞ്ജു സാംസൺ, തിലക് വർമ്മ എന്നിവരും ബാറ്റിങിൽ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ബൗളർമാരുടെ കാര്യമെടുത്താൽ ബുമ്രയ്ക്ക് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ലെന്നത് മാത്രമാണ് ഒരേയൊരു സങ്കടം. അതിന് പകരമായി സ്‌പിന്നർ കുൽദീപ് യാദവ് തന്റെ സകല മികവും പുറത്തെടുത്ത് ടീമിനായി പോരാടുന്ന കാഴ്‌ചയും നാം കണ്ടു.
ഇപ്പോഴിതാ ഏഷ്യാ കപ്പ് ഈ വർഷത്തെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രമുഖ മാധ്യമമായ വൺ ക്രിക്കറ്റ് ആണ് ഇത്തരത്തിൽ ഏറ്റവും മികച്ച ഏഷ്യാ കപ്പ് ടീമിനെ തിരഞ്ഞെടുത്തത്. ഇത്തവണത്തെ പ്രകടനം മാത്രം അടിസ്ഥാനമാക്കിയുള്ള ലിസ്‌റ്റിൽ ഇന്ത്യൻ താരങ്ങൾക്ക് തന്നെയാണ് മേൽക്കൈ. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ തുടങ്ങിയവർ ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
ടീമിൽ ഇടംനേടിയ ഇന്ത്യക്കാർ
അഭിഷേക് ശർമ്മ: മത്സരങ്ങൾ: 7, റൺസ്: 314, ശരാശരി: 44.85, സ്ട്രൈക്ക് റേറ്റ്: 200. ഇത്തവണ ഏറ്റവും മികച്ച പ്രകടവും പുറത്തെടുത്തവരിൽ ഒന്നാമത് തന്നെ അഭിഷേകിന്റെ പേരാണ് ഉള്ളത്. മികച്ച ഫോമിലായിരുന്നു താരം ബാറ്റ് വീശിയത്. പവർപ്ലേയിൽ ആക്രമണാത്മകമായി കളിച്ച അദ്ദേഹം ടൂർണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനായിരുന്നു.
സഞ്ജു സാംസൺ: മത്സരങ്ങൾ: 6, റൺസ്: 132, സ്ട്രൈക്ക് റേറ്റ്: 125+, തുടക്കത്തിൽ തന്നെ പരിചയമില്ലാത്ത മധ്യനിര റോളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ, മികച്ച രീതിയിൽ അതിനോട് പൊരുത്തപ്പെട്ടു. വിക്കറ്റുകൾ വീഴുമ്പോൾ പലപ്പോഴും നിർണായക കൂട്ടുകെട്ടുകൾ സൃഷ്‌ടിച്ചുകൊണ്ട് അദ്ദേഹം നല്ല രീതിയിൽ ടീമിനെ തുണച്ചു.
ശിവം ദുബെ: മത്സരങ്ങൾ: 7, ബാറ്റിംഗ്: 112 റൺസ്, ബൗളിംഗ്: 5 വിക്കറ്റുകൾ, ഇക്കണോമി 7.77. ഫൈനലിൽ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ദുബെ കിരീട വിജയത്തിൽ നിർണായകമായി. ഫൈനലിൽ 33* റൺസ് നേടിയ മികച്ച ഓൾറൗണ്ടും അച്ചടക്കമുള്ള ബൗളിംഗും നടത്തി നല്ല രീതിയിൽ പൊരുതി.
തിലക് വർമ്മ: മത്സരങ്ങൾ: 7, റൺസ്: 213, ശരാശരി: 71.00, സ്ട്രൈക്ക് റേറ്റ്: 131.48, തന്റെ പ്രായത്തിനനുസരിച്ച് അസാമാന്യമായ പക്വത തന്നെയാണ് താരം പ്രകടിപ്പിച്ചത്. സമ്മർദ്ദത്തിനിടയിലും പാകിസ്ഥാനെതിരായ ഫൈനലിൽ അദ്ദേഹം നേടിയ 69 റൺസ് ടൂർണമെന്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായിരുന്നു.
കുൽദീപ് യാദവ്: മത്സരങ്ങൾ: 6, വിക്കറ്റുകൾ: 17, ശരാശരി: 9.29, ഇക്കണോമി: 4.80. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ കുൽദീപ് യാദവ് ആയിരുന്നു ഇന്ത്യയുടെ തുറുപ്പുചീട്ട്. മധ്യ ഓവറുകളിലെ അദ്ദേഹത്തിന്റെ പ്രകടനം എതിർ ടീമുകളെ നിയന്ത്രിക്കുകയോ പ്രധാന കൂട്ടുകെട്ടുകൾ തകർക്കുകയോ ചെയ്‌തതോടെ വിജയം ഇന്ത്യയ്ക്ക് ആയി പലപ്പോഴും.
ഇവരെ കൂടാതെ ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബംഗ്ലാദേശ് താരം ലിറ്റൻ ദാസാണ് ടീമിന്റെ നായകൻ. പത്തും നിസംഗ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, വനിന്തു ഹസിരംഗ, മുസ്‍താഫിസുർ റഹ്മാൻ എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.